

ന്യൂഡല്‍ഹി: വരും ആഴ്ചകളിൽ രാജ്യത്ത് തക്കാളി വില 300ല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ കനത്തമഴയും വെള്ളപ്പൊക്കവും തക്കാളി ലഭ്യതയില്‍ കുറവ് വരുത്തുമെന്നും ഇത് വില ഉയരാന്‍ കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തക്കാളി കൃഷിക്ക് വലിയ തോതില്‍ നാശം സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമേ വെള്ളപ്പൊക്കത്തില്‍ ഗണ്യമായ അളവില്‍ തക്കാളി ഒലിച്ചുപോകാനും ഇടയാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. തക്കാളിയുടെ ലഭ്യത കുറഞ്ഞത് വിലയില്‍ പ്രതിഫലിക്കുമെന്നാണ് നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്.
വിലക്കയറ്റ പ്രശ്‌നം കുറച്ചുകാലം നീണ്ടുനില്‍ക്കും. മഴ തുടരുന്നത് കൃഷിയിറക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ തക്കാളിയുടെ വില ഉയരാനാണ് സാധ്യത. ഇത് രണ്ടുമാസത്തോളം നീണ്ടുനില്‍ക്കും. രണ്ടുമാസത്തിന് ശേഷം മാത്രമായിരിക്കും വിലയില്‍ സ്ഥിരത ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ കിലോഗ്രാമിന് 40 രൂപ ഉണ്ടായിരുന്ന തക്കാളി വിലയാണ് ജൂലൈ ആദ്യ ആഴ്ചയില്‍ നൂറ് കടന്നത്. വിലയില്‍ ഏകദേശം 300 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ശരാശരി 200 രൂപയിലേക്ക് വരെ വില ഉയരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഹരിയാന എന്നി സംസ്ഥാനങ്ങളാണ് പ്രധാനമായി തക്കാളി കൃഷി ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates