തന്റെ പിതാവ് സൗത്ത് ആഫ്രിക്കയില്‍ 'മരതക ഖനി'യുടെ ഉടമയാണെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് ഇലോണ്‍ മസ്‌ക്. പിതാവ് തന്റെയും സഹോദരന്റെയും സാമ്പത്തിക സഹായത്തിലാണ് ഇപ്പോള്‍ മുന്നോടുപോകുന്നതെന്നും 25 വര്‍ഷത്തോളമായി അദ്ദേഹം കടക്കെണിയിലാണെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തന്റെ പിതാവിന് മരതക ഖനി ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് ഒരു ഡോജ് കോയിന്‍, അതായത് ഏകദേശം 69ലക്ഷം രൂപ നല്‍കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. തന്റെ കുട്ടിക്കാലമടക്കം പ്രതിപാദിച്ചുകൊണ്ടാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്.
ട്വീറ്റിന്റെ പൂര്‍ണ്ണരൂപം
താഴ്ന്ന വരുമാനത്തില്‍ നിന്ന് ഞാന്‍ വളര്‍ന്ന സാഹചര്യങ്ങള്‍ പിന്നീട് ഉയര്‍ന്ന, ഇടത്തരം വരുമാനത്തിലേക്കൊക്കെ മാറിയെങ്കിലും എനിക്കൊരു സന്തോഷം നിറഞ്ഞ കുട്ടിക്കാലം ഉണ്ടായിരുന്നില്ല. ആരില്‍ നിന്നും എനിക്കൊന്നും പാരമ്പര്യമായി ലഭിച്ചിട്ടില്ല, ആരും എനിക്ക് വലിയ സാമ്പത്തിക സമ്മാനമൊന്നും തന്നിട്ടുമില്ല.
എന്റെ പിതാവിന് ഒരു ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍കമ്പനി ഉണ്ടായിരുന്നു. അത് 20-30വര്‍ഷം വിജയകരമായിരുന്നെങ്കിലും പിന്നീട് തകര്‍ന്നു. 25വര്‍ഷമായി അദ്ദേഹം കടക്കെണിയിലാണ്. എന്റെയും സഹോദരന്റെയും സാമ്പത്തിക സഹായം വേണം. അങ്ങനെ പറയുമ്പോഴും, എന്നെ ഫിസിക്‌സിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിച്ചതിന് അദ്ദേഹം ക്രെഡിറ്റ് അര്‍ഹിക്കുന്നു. പക്ഷെ ഹൈസ്‌കൂളിന് ശേഷം എന്നെ വേണ്ടരീതിയില്‍ സാമ്പത്തികമായി സഹായിച്ചിട്ടില്ല.
മോശം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥയിലാണ് ഞങ്ങള്‍ അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അത് ചെയ്തു. എന്നിട്ടും കൊച്ചുകുട്ടികള്‍ ഉള്ളതുകൊണ്ടുമാത്രം ഞങ്ങള്‍ സഹായം തുടര്‍ന്നു.
പിന്നെ, ഇപ്പോള്‍ പറയുന്ന മരതക ഖനിയുടെ കാര്യം, അങ്ങനെയൊന്ന് എപ്പോഴെങ്കിലും ഉണ്ടായിരുന്നു എന്നകാര്യത്തില്‍ വസ്തുനിഷ്ഠമായ തെളിവുകളൊന്നും ഇല്ല. സാംബിയയില്‍ ഒരു ഖനിയില്‍ ഓഹരി ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഞാനത് കുറേക്കാലം വിശ്വസിച്ചു. പക്ഷെ ഇങ്ങനെയൊരു ഖനി ആരും കണ്ടിട്ടില്ല, അതിനെക്കുറിച്ച് ഒരു രേഖകളും ഇല്ല. ഈ ഖനി യാഥാര്‍ത്ഥ്യമാണെങ്കില്‍, അദ്ദേഹത്തിന് എന്റെയും സഹോദരന്റെയും സാമ്പത്തിക സഹായം ആവശ്യമാകുമായിരുന്നില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates