

ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ 16 സീരിസിന്റെ വിൽപനയും വാങ്ങലും രാജ്യത്ത് നിരോധിച്ച് ഇൻഡോനേഷ്യ. വ്യവസായ മന്ത്രി അഗുസ് ഗുമിവാങ് കാർതാസാസ്മിതയാണ് ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്ത് ഐഫോണിന്റെ മോഡൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഐഫോൺ 16 കൊണ്ട് വന്ന് ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഐഫോൺ 16 ന് ഇൻഡോനേഷ്യയിൽ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്നതാണ് വിലക്ക് ഏർപ്പെടുത്താൻ കാരണം. ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്‍ഡോനേഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്‍ഡോനേഷ്യയെ ചൊടിപ്പിച്ച മറ്റൊരു കാരണം. 1.71 ട്രില്യൺ ഇൻഡോനേഷ്യൻ റുപ്പയ (ഏകദേശം 919 കോടി ഇന്ത്യൻ രൂപ) രാജ്യത്ത് നിക്ഷേപിക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. എന്നാൽ 1.48 ട്രില്യൺ റുപ്പയ (ഏകദേശം 795 കോടി) മാത്രമാണ് ഇതുവരെ നിക്ഷേപിച്ചത്. 230 ബില്യൺ റുപ്പയയുടെ (ഏകദേശം 123.6 കോടി) കുറവ് നിക്ഷേപത്തിൽ ഉണ്ടായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ ഐഫോൺ 16-ന് പ്രവർത്തനാനുമതി ലഭിക്കില്ലെന്ന് മന്ത്രി കാർതാസാസ്മിത വ്യക്തമാക്കി.
മുൻപ് ടികെഡിഎൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആപ്പിൾ ഐഫോൺ 16 ന്റെ വിൽപന തൽക്കാലത്തേക്ക് നിർത്തണമെന്ന് ഇന്‍ഡോനേഷ്യൻ വ്യവസായ മന്ത്രി വ്യക്തമാക്കിയിരുന്നു. 40 ശതമാനം പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കമ്പനിക്കൾക്കാണ് ടികെഡിഎൻ സർട്ടിഫിക്കറ്റ് നൽകുന്നത്.
ഐ ഫോൺ തന്നെ യാത്രയിൽ കൊണ്ടുവരണമെന്നുള്ളവർക്ക് പഴയ, സാധുതയുള്ള ഐഎംഇഐ നമ്പറുള്ള ഐ ഫോൺ കൊണ്ടുവരാം. ഇത് ഇന്‍ഡോനേഷ്യൻ നെറ്റ് വർക്കിലുൾപ്പെട്ടവയാണെന്ന് ഉറപ്പുവരുത്തുകയും വേണം. എല്ലാത്തിനുമുപരി പ്രാദേശിക നിക്ഷേപവുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഭാഗത്തു നിന്നുള്ള അപ്ഡേറ്റുകളും നിരീക്ഷിച്ചുകൊണ്ടിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates