ലാഭമെടുപ്പ് വില്ലനായി, ഒലിച്ചുപോയത് ആറുലക്ഷം കോടി, കൂപ്പുകുത്തി സെന്‍സെക്‌സ്; 872 പോയിന്റ് നഷ്ടം, രൂപയും ഇടിഞ്ഞു

ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടതോടെ, നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് ഇന്ന് ഒലിച്ചുപോയത് ആറുലക്ഷം കോടിയില്‍പ്പരം രൂപ
share market trends
ഒലിച്ചുപോയത് ആറുലക്ഷം കോടിപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടതോടെ, നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് ഇന്ന് ഒലിച്ചുപോയത് ആറുലക്ഷം കോടിയില്‍പ്പരം രൂപ. ലാഭമെടുപ്പിനെ തുടര്‍ന്ന് സെന്‍സെക്‌സ് ഇന്ന് 872 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ 81,186 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 261 പോയിന്റ് നഷ്ടത്തോടെ 24,683 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.

ലാഭമെടുപ്പിന് പുറമേ ആഗോള വിപണികളും ദുര്‍ബലമായത് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചതാണ് ഇടിവിനുള്ള പ്രധാനകാരണം. ചെറുകിട, ഇടത്തരം ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. സെക്ടര്‍ അടിസ്ഥാനമാക്കി നോക്കിയാല്‍ ഓട്ടോ, ബാങ്ക്, ഫാര്‍മ, എഫ്എംസിജി ഓഹരികളെല്ലാം റെഡിലാണ് ക്ലോസ് ചെയ്തത്.

നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് ആറുലക്ഷം കോടി രൂപ ഒലിച്ചുപോയതോടെ, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 444 ലക്ഷം കോടിയില്‍ നിന്ന് 438 ലക്ഷം കോടിയായി കുറഞ്ഞു. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 16 പൈസയുടെ നഷ്ടത്തോടെ 85.58 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ആഭ്യന്തര വിപണിയിലെ നഷ്ടം അടക്കമുള്ള വിഷയങ്ങളാണ് രൂപയെ ബാധിച്ചത്. തിങ്കളാഴ്ച 15 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com