

ചാറ്റ് ജിപിറ്റി നിര്‍ദേശിച്ച ഡയറ്റ് പിന്തുടര്‍ന്ന 60-കാരന് 19-ാം നൂറ്റാണ്ടിലെ അപൂര്‍വ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. ഉപ്പിന്‍റെ (സോഡിയം ക്ലോറൈഡ്) ഉപയോഗം കാരണം ഉണ്ടാകാവുന്ന ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിന് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ബദല്‍ മാര്‍ഗമായിരുന്നു 60-കാരന്‍ തേടിയത്. സോഡിയം ക്ലോറൈഡിന് പകരം സോഡിയം ബ്രോമിഡ് (സ്വമ്മിങ് പൂള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം കെമിക്കല്‍) ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു ചാറ്റ് ജിപിറ്റിയുടെ ഉപദേശം.
മൂന്ന് മാസത്തിന് ശേഷം ഹാലുസിനേഷന്‍ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങളുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മാനസിക പ്രശ്‌നങ്ങളുടെയോ, ഗുരുതര അസുഖങ്ങളുടെയോ മുന്‍കാല ചരിത്രം ഉണ്ടായിരുന്നില്ല. രക്തം പരിശോധിച്ചതില്‍ നിന്ന് ഹൈപ്പര്‍ക്ലോറീമിയയും നെഗറ്റീവ് അയോണ്‍ ഗ്യാപ് ഉള്‍പ്പെടെയുള്ള അസാധാരണമായ ഇലക്ട്രോലൈറ്റ് അളവു കണ്ടെത്തി. ഇത് ബ്രോമിസം എന്ന ബ്രോമൈഡ് ടോക്സിസിറ്റി കാരണമാകാമെന്ന് കണ്ടെത്തിയതായും അന്നല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ, അദ്ദേഹത്തിന്റെ അവസ്ഥ വഷളായി. പാരാനോയ രൂക്ഷമായി, ഭ്രമാത്മകത കാഴ്ചയ്ക്കും കേൾവിക്കും ഒരുപോലെ ബാധിച്ചു. അതിനൊപ്പം ക്ഷീണം, ഉറക്കമില്ലായ്മ, മുഖക്കുരു, സൂക്ഷ്മമായ അറ്റാക്സിയ, അമിത ദാഹം എന്നിവയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവയെല്ലാം ബ്രോമൈഡ് ടോക്സിസിറ്റിയുടെ ലക്ഷണങ്ങളാണ്.
1800 കളുടെ അവസാനത്തിലും 1900 കളുടെ തുടക്കത്തിലും ബ്രോമിസം എന്ന രോഗാവസ്ഥ സാധാരണമായിരുന്നു. തലവേദന മുതല്‍ ഉത്കണ്ഠ വരെയുള്ള രോഗങ്ങൾക്ക് ബ്രോമിഡ് ലവണങ്ങൾ നിര്‍ദേശിച്ചിരുന്ന അക്കാലത്താണത്. അന്ന് എട്ട് ശതമാനം വരെ മാനസികരോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണം ബ്രോമിസം ആയിരുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. 1975 നും 1989 നും ഇടയിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിക്കാവുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ബ്രോമിഡ് ഘട്ടം ഘട്ടമായി ഒഴിവാക്കിയതോടെ ബ്രോമിസം കേസുകൾ അപൂർവമായി.
തുടര്‍ച്ചയായി ബ്രോമിഡ് കഴിക്കുമ്പോള്‍ ശരീരത്തിൽ ഇവ അടിഞ്ഞുകൂടാനും ന്യൂറോളജിക്കൽ, സൈക്യാട്രിക്, ഡെർമറ്റോളജിക്കൽ ലക്ഷണങ്ങള്‍ ഉണ്ടാകാനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. തീവ്രമായ ഇൻട്രാവണസ് ഫ്ലൂയിഡ് തെറാപ്പിക്കും ഇലക്ട്രോലൈറ്റ് സന്തുലിതമാക്കുകയും ചെയ്തതോടെയാണ് 60-കാരന്‍റെ ആരോഗ്യം പഴയ അവസ്ഥയിലേക്ക് എത്തിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചാറ്റ്ബോട്ടുകൾ നല്‍കുന്ന എല്ലാ ഉത്തരങ്ങളും സുരക്ഷിതമായിരിക്കണമെന്നില്ല, കൂടാതെ ടേബിൾ ഉപ്പിന് പകരം പൂൾ കെമിക്കലുകൾ ഉപയോഗിക്കുന്നത് ഒരിക്കലും നല്ല ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
