

വണ്ണം കുറയ്ക്കണം...ഒട്ടുമിക്ക ആളുകളും ജീവിതത്തില്‍ ഏറ്റെടുക്കുന്ന ഒരു ലക്ഷ്യമാണിത്. പലരും ദിവസവും രാവിലെ എഴുന്നേൽക്കുന്നത് വണ്ണം കുറയ്ക്കാനുള്ള തീരുമാനങ്ങളുമായാണ്. എന്നാൽ രാത്രിയാകുമ്പോഴേക്കും ആ തീരുമാനങ്ങൾ പിസ്സയിലോ ബർഗ്ഗറിലോ, ബിരിയാണിയുടെ സുഗന്ധത്തിലോ ഇല്ലാതാവുകയാണ് പതിവ്. പുതിയ സർവേ പ്രകാരം ബംഗളൂരുവിലെ ജനങ്ങൾ അനുഭവിക്കുന്ന, വണ്ണം കുറച്ചെടുക്കാനുള്ള വെല്ലുവിളികൾക്കുള്ള ഏറ്റവും വലിയ കാരണം സ്വയം പ്രചാദനമില്ലാത്തതോ സമയക്കുറവോ അല്ലെന്നാണ്. മറിച്ച് അത് ഓരോ കോണിലും നിന്ന് കവിഞ്ഞൊഴുകുന്ന ഫാസ്റ്റ് ഫുഡുകളും അത് നൽകുന്ന ഓഫറുകളുമാണെന്നാണ്.
ബെംഗളൂരുവിലെ 43% മുതിർന്നവരും അനാരോഗ്യകരമായ ഭക്ഷണത്തിന്റെ സൗകര്യവും കുറഞ്ഞ വിലയുമാണ് തങ്ങളുടെ ഭാരം നിയന്ത്രിക്കാൻ പാടുപെടുന്നതിന്റെ പ്രധാന കാരണം എന്ന് വിശ്വസിക്കുന്നതായി രാജ്യവ്യാപകമായി നടത്തിയ സർവേ വെളിപ്പെടുത്തി. ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിൻ (പിസിആർഎം) ഉം മോർണിംഗ് കൺസൾട്ടും നടത്തിയ ഇന്ത്യ വെയ്റ്റ് ലോസ് സർവേ 2025 ൽ നിന്നാണ് ഈ കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നുള്ള 213 പേർ ഉൾപ്പെടെ ഇന്ത്യയിലുള്ള 1,000-ത്തിലധികം ആളുകളിലുമാണ് സർവേ നടത്തിയത്. ബെംഗളൂരു നഗരത്തിൽ, 35% പേർ നിലവിൽ അമിതഭാരമുള്ളവരാണെന്നാണ് സർവേ പറയുന്നത്, 89% പേർ ആദ്യസമയങ്ങളിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സർവേയിൽ പറയുന്നു. എന്നിരുന്നാലും, 27% പേർക്ക് മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ.
സർവേയുടെ ഏറ്റവും ആത്മവിശ്വാസമേകുന്ന കണ്ടെത്തലുകളിൽ ഒന്നാണ് ബംഗളൂരു നിവാസികളുടെ മനോഭാവം. മരുന്നുകളിലൂടേയും കുത്തിവെപ്പുകളിലൂടേയുമുള്ള വണ്ണം കുറയ്ക്കലിനോട് അവർ അത്രകണ്ട് തൽപരരല്ല. സർവേയിൽ 66 ശതമാനത്തോളം പേർ കുത്തിവയപ്പിലൂടെയും വണ്ണം കുറയ്ക്കൽ മരുന്നുകൾക്ക് പകരമായും പ്ലാന്റ് ബേസ്ഡ് ഡയറ്റ് സ്വീകരിക്കാൻ താത്പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കി. മരുന്നുകൾ ഉപയോഗിക്കുമ്പോഴും, അതിന് ശേഷം നിർത്തിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് അറിവ് ഉള്ളതുകൊണ്ടാണ് പലരും അവ ഉപയോഗിക്കാനായി താത്പര്യം കാണിക്കാത്തതും എന്നാണ് അവർ വ്യക്തമാക്കിയത്.
ആരോഗ്യത്തെക്കുറിച്ചുള്ള ബോധം സജീവമായി വളരുകയാണ്. ബെംഗളൂരുവിൽ ഇപ്പോൾ സസ്യാഹാരശൈലി (plant-based diet) പൂർണ്ണമായി പിന്തുടരുന്നവർ വെറും 1 ശതമാനമായിരിക്കുമ്പോഴും, 42 ശതമാനത്തോളം പേർ നേരത്തെ ഒരിക്കലെങ്കിലും മാംസം, പാൽ, അല്ലെങ്കിൽ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കി പുതിയ ജീവിതശൈലി പരീക്ഷിച്ചിട്ടുണ്ട്. അതിലുപരി, 91 ശതമാനത്തോളം പേർ പറയുന്നത്, പ്ലാന്റ് ബേസ്ഡ് ബേസ്ഡ് ഡയറ്റ് ദീർഘകാല രോഗങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നുറപ്പുണ്ടെങ്കിൽ അത് തുടരണം എന്നാണ്.
മറ്റൊരു വശത്ത് നഗരജീവിതത്തിന്റെ വേഗം, ഫുഡ് ഡെലിവറി ആപ്പുകൾ തമ്മിലുള്ള മത്സരം ഇതെല്ലാം ബംഗളൂരുവിലെ ആരോഗ്യ സംരക്ഷണ പോരാട്ടത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. അതേസമയം, മാഗ്ഗങ്ങള്‍ ഇല്ലയെന്നല്ല അതിന് മനസ്സുള്ളവർക്കു വഴിയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾ നൽകും. പക്ഷേ അതിനു മുൻപ് ഉണ്ടാകേണ്ടത് ശരിയായ ബോധവത്കരണവും കൃത്യമായ പിന്തുണയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates