

ചെവിയിൽ ഹെഡ്സെറ്റ് അല്ലെങ്കിൽ ഇയർഫോണുകൾ ഇല്ലാതെ പണിയെടുക്കാൻ കഴിയാത്ത ഒരു തലമുറ നമുക്കുചുറ്റമുണ്ട്. ചുറ്റുപാടുമുള്ള ശബ്ദങ്ങളിൽ നിന്ന് വിട്ട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും അതിലൂടെ ഉൽപാദനക്ഷമത കൂട്ടാനും സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. എന്നാൽ അതിന് ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. ഏത് തരം സംഗീതം, ജോലിയുടെ സ്വഭാവം, നിങ്ങളുടെ തലച്ചോര്‍ ശബ്ദത്തെ എങ്ങനെ പ്രോസസ് ചെയ്യുന്നു ഇതെല്ലാം പ്രധാനമാണ്. ഇക്കാര്യങ്ങളെല്ലാം യോജിച്ചാല്‍ മാത്രമാണ് സംഗീതം ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ശബ്ദകോലാഹലമായ ഒരു ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാൻ സംഗീതം തീർച്ചയായും സഹായിക്കും. എന്നാൽ അത് ഇന്‍സ്ട്രമെന്റല്‍ സംഗീതത്തിലോ ആംബിയന്റ് സംഗീതത്തിലോ ആയിരിക്കും നന്നായി പ്രവര്‍ത്തിക്കുക. അതേസമയം വരികള്‍ ഉള്ള പാട്ടാണെങ്കില്‍ വായന, എഴുത്ത് പോലുള്ള ജോലികള്‍ ചെയ്യുകയാണെങ്കില്‍ അത് തടസപ്പെടുത്തിയേക്കാം. അതിനാല്‍ ഇത് ശരിക്കും ജോലിയെയും ഒരു വ്യക്തിയുടെ തലച്ചോറ് ശബ്ദം എങ്ങനെ പ്രസസ്സ് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.
എല്ലാ നോയിസും നോയിസ് അല്ല
ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രൗൺ നോയിസ് ഉപയോഗിക്കുന്നവരുമുണ്ട്. ഇതിൽ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദ ഊർജ്ജം കുറവാണ്. ഇത് ശാന്തമാകാനും തലച്ചോറിനെ റിലാക്സ് ആക്കാനും സഹായിക്കുന്നു. ശ്രദ്ധക്കുറവും ഹൈപ്പർ ആക്ടീവ് ആയ ആളുകൾക്കും ഏതാഗ്രത വര്‍ധിപ്പിക്കാന്‍ ബ്രൗൺ നോയിസ് സഹയാകരമായിരിക്കും.
ആഴത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, ബ്രൗൺ നോയിസ് സാധാരണയായി തലച്ചോറിനെ അമിതമായി ഉത്തേജിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. എന്നാൽ ഇത് തലച്ചോറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഏക സൂചകമായി മാറുകയാണെങ്കിൽ അത് അത്ര നല്ല കാര്യമായിരിക്കണമെന്നില്ല.
ശബ്ദം കേട്ടാൽ മാത്രമേ എപ്പോഴും എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുയെങ്കിൽ കുറച്ച് സമയത്തിന് ശേഷം നിശബ്ദത വിചിത്രമായി തോന്നാം അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടാകാമെന്നും ന്യൂറോളജിസ്റ്റ് പറയുന്നു. നിങ്ങളുടെ തലച്ചോറിന് ഒരു ഇടപെടലും കൂടാതെ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുക. ആ സന്തുലിതാവസ്ഥയാണ് ശ്രദ്ധയെ വഴക്കമുള്ളതാക്കുന്നത്.
ഇയർഫോണുകൾ
ചില സന്ദർഭങ്ങളിൽ ഇയർഫോൺ പ്ലഗ് ചെയ്ത് പോഡ്‌കാസ്റ്റോ സംഗീതമോ കേൾക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും, എന്നാൽ കൂടുതൽ സമയം അങ്ങനെ ചെയ്യുന്നത് കേള്‍വി ശക്തിക്ക് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. ആ സ്റ്റൈലിഷ് ഇയര്‍ഫോണുകള്‍ നിങ്ങളുടെ ഇയര്‍ കനാലില്‍ ശരിയായി യോജിക്കണമെന്നില്ല, കൂടാതെ മോശം ഫിറ്റ് അസ്വസ്ഥത, പ്രകോപനം, ചില സന്ദർഭങ്ങളിൽ മൈക്രോ-ഇൻജുറി എന്നിവയ്ക്ക് പോലും കാരണമാകും.
വൈകല്യങ്ങളില്‍ നിന്നും അണുബാധയില്‍ നിന്നും ചെവിയെ സംരക്ഷിക്കുന്ന ചെവിക്കായം ഇയര്‍ഫോണുകള്‍ ഇത്തരത്തില്‍ തിരുകിവെയ്ക്കുന്നതോടെ ഉള്ളിലേക്ക് കയറാനും ഇത് വരൾച്ചയിലേക്ക് നയിക്കുന്നു. ഇത് പ്രകോപനം വർധിപ്പിക്കുകയും അണുബാധകൾ അല്ലെങ്കിൽ നേരിയ കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇയർബഡുകളെയോ ഇയർപ്ലഗുകളെയോ മാത്രം ആശ്രയിച്ച് പരിസ്ഥിതി ശബ്ദങ്ങൾ നിരന്തരം അടിച്ചമർത്തപ്പെടുമ്പോൾ, തലച്ചോറിന് സ്വാഭാവിക ശബ്ദ ഉത്തേജകങ്ങൾ പ്രോസസ്സ് ചെയ്യുന്നതിൽ കുറവ് പരിചയം ലഭിക്കും. കാലക്രമേണ, ഇത് ശ്രവണ ഹൈപ്പർസെൻസിറ്റിവിറ്റിയിലേക്ക് നയിച്ചേക്കാം, ഇത് വ്യക്തികളെ കൂടുതൽ പ്രകോപിപ്പിക്കുകയോ ദൈനംദിന പാരിസ്ഥിതിക ശബ്ദങ്ങളോട് സഹിഷ്ണുത കുറയ്ക്കുകയോ ചെയ്യും.
ഇതിന് സാർവത്രികമായ ഒരു നിയമമില്ല, എന്നാല്‍ നടപ്പിലാക്കാൻ കഴിയുന്ന ഒരു ട്രിക്കുണ്ട്. '60/60 നിയമം' എന്ന് ഈ ടെക്നിക്കിനെ വിളിക്കുന്നത്. അതായത്, 60 ശതമാനത്തിൽ കൂടുതൽ ശബ്ദമില്ലാതെ 60 മിനിറ്റിൽ കൂടുതൽ തുടർച്ചയായി കേൾക്കരുത്.
കർണ്ണപുടം റിലാക്സ് ആകാന്‍ ഓരോ 30–60 മിനിറ്റിലും 5-10 മിനിറ്റ് ഇടവേളകൾ എടുക്കുക.
ഇയർബഡുകൾ വൃത്തിയായും ശുചിത്വത്തോടെയും സൂക്ഷിക്കുക.
ആഴത്തിൽ തള്ളരുത്.
കേൾക്കുമ്പോൾ ഇടവേളകൾ എടുക്കുക.
ശബ്ദം കുറയ്ക്കുക.
ഇടയ്ക്കിടെ നിശബ്ദമായി പ്രവർത്തിക്കാൻ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
