

ഇന്ന് ലോക ക്ഷയരോഗദിനം. എല്ലാ വർഷവും മാർച്ച് 24നാണ് ഈ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. 2024-ൽ രാജ്യത്ത് ഒരു ലക്ഷം ആളുകളിൽ 187 പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.
ആഗോള ക്ഷയരോഗ റിപ്പോർട്ട് 2025 പ്രകാരം, അന്താരാഷ്ട്രതലത്തിൽ ക്ഷയരോഗബാധിതരുടെ 67 ശതമാനം എട്ട് രാജ്യങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇന്ത്യയിലാണ്. ഇന്തോനേഷ്യയിൽ 10 ശതമാനവും ഫിലിപ്പീൻസിൽ 6.8 ശതമാനവും ചൈനയിൽ 6.5 ശതമാനവുമാണ് കണക്ക്.
മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നത്. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ലക്ഷണക്കണക്കിന് ജീവൻ അപഹരിച്ചുകൊണ്ട് ലോകത്തെ ആകെ ഈ പകർച്ചവ്യാധി ആശങ്കയിലാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിയോഫിൽ ലെനെ എന്ന ഗവേഷകൻ ഇത് ബാക്ടീരിയ മൂലമുണ്ടാകുന്നതാണെന്ന് നീരിക്ഷിച്ചു.
1882-ൽ റോബർട്ട് കോച്ച് എന്ന ഗവേഷകനാണ് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ് രോഗകാരിയെന്ന് കണ്ടെത്തുന്നത്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തന്നെ ക്ഷയരോഗ ചികിത്സയ്ക്കുള്ള പഠനങ്ങൾ ആരംഭിച്ചു.
പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. കാലക്രമേണ ഇത് മറ്റ് അവയവങ്ങളെയും ബാധിക്കാം. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ബാക്ടീരിയകളുടെ ചെറിയ കണികകൾ വായുവിലേക്ക് പടരുന്നു. ഈ കണികകൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു.
രണ്ട് മുതൽ മൂന്ന് ആഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമയും നെഞ്ചുവേദനയും.
വിട്ടുമാറാത്ത ക്ഷീണം
വിറയൽ, പനി, വിശപ്പില്ലായ്മ
ശരീരഭാരം കുറയുക.
കൂടാതെ, ക്ഷയരോഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും.
തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. നേരത്തെ രോഗനിർണയം നടത്തുന്നത് ടിബി ബാധിച്ച ആളുകൾക്ക് ടിബിയിൽ നിന്നുള്ള സങ്കീർണതകൾ തടയാൻ സഹായകമാണ്.
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 1882 മാർച്ച് 24 ന് ആണ് ഡോക്ടർ റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോ ബാക്ടീരിയ ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയത്. റോബർട്ട് കോച്ചിന്റെ ഈ കണ്ടെത്തൽ പിന്നീട് ക്ഷയരോഗ ചികിത്സയിൽ വളരെ സഹായകരമാണെന്ന് തെളിഞ്ഞു.
1905-ൽ റോബർട്ട് കോച്ചിന് നൊബേൽ സമ്മാനം ലഭിച്ചു. ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 തിരഞ്ഞെടുത്തത്. അതിനുശേഷം എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates