

ജെൻ സി പിള്ളാർ അടിപൊളിയാണ്! 'നോ' പറയാൻ മടിയില്ലാത്തവർ, മനസമാധാനമാണ് അവർക്ക് ഏറ്റവും വലുത്...അങ്ങനെ പോകുന്നു ജെൻ സിയുടെ വിശേഷണങ്ങൾ. എന്നാൽ മുൻ തലമുറയേക്കാൾ ജെൻ സിക്ക് ബുദ്ധിശക്തി കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ തലമുറയും അവരുടെ മുൻഗാമികളെക്കാൾ ബുദ്ധിശക്തിയുള്ളവരാണ്. എന്നാൽ പുതിയ തലമുറ ഐക്യൂ നിലവാരത്തിൽ പിന്നിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക വിദ്യാഭ്യാസം അല്ലെങ്കിൽ എഡ്‌ടെക്കിന്‍റെ ഉപയോഗം കാരണം ജെൻ സികൾക്ക് കുറഞ്ഞ വൈജ്ഞാനിക വികസനം മാത്രമേയുള്ളുവെന്ന് ന്യൂറോ സയന്‍റിസ്റ്റായ ഡോ. ജാരെഡ് കൂണി ഹോർവാത്ത് പറയുന്നു.
നമുക്ക് ചുറ്റുമുള്ള ലോകം മാറുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ യുക്തിയും പ്രശ്നപരിഹാര ശേഷിയും വർധിക്കുന്നതിനെയാണ് മനഃശാസ്ത്രത്തിൽ 'ഫ്ലിൻ ഇഫക്റ്റ്' (Flynn Effect) എന്ന് വിളിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി, അതായത് 1930-കൾ മുതൽ, ഓരോ പത്ത് വർഷം കൂടുമ്പോഴും മനുഷ്യന്റെ ശരാശരി ഐക്യു സ്കോറിൽ കൃത്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഈ വളർച്ച ഇപ്പോൾ താഴോട്ട് വരാൻ തുടങ്ങിയിരിക്കുന്നു. ഇതിനെയാണ് വിദഗ്ദ്ധർ 'റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്' (Reverse Flynn Effect) എന്ന് വിളിക്കുന്നത്. നോർവേ, ഡെന്മാർക്ക്, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ 1990-കൾക്ക് ശേഷം ജനിച്ചവരിൽ ഐക്യു സ്കോറുകൾ കുറയുന്നതായി കണ്ടെത്തി.
അവരുടെ ശ്രദ്ധാപരിധി, ഓര്‍മശക്തി, വായന, ഗണിതശാസ്ത്രപരമായ കഴിവ്, പ്രശ്‌നപരിഹാര കഴിവുകൾ, മൊത്തത്തിലുള്ള ഐക്യൂ എന്നിവ മില്ലേനിയലുകളേക്കാൾ ജെൻ സിക്ക് കുറവാണ്. എഐയുടെ സ്വാധീനം ജെൻ സികളുടെ ബുദ്ധിശക്തിയെ കാര്യമായി തന്നെ ബാധിച്ചു. എഐയുടെ സഹായത്തോടെ വേഗത്തിൽ ഉത്തരങ്ങൾ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും ബാധിച്ചുവെന്ന് ഹോർവാത്ത് പറയുന്നു.
കൗമാരക്കാര്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍റെ പകുതിയിലധികവും സ്ക്രീനിലാണ് ചെലവഴിക്കുന്നത്. സാങ്കേതികവിദ്യ വിരൽത്തുമ്പിലുണ്ടെങ്കിലും അത് മനുഷ്യന്റെ ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തലച്ചോറ് എങ്ങനെ വികസിക്കുന്നു, പ്രോസസ്സ് ചെയ്യുന്നു, വിവരങ്ങൾ നിലനിർത്തുന്നു എന്നതുമായി സാങ്കേതികവിദ്യ തന്നെ പൊരുത്തപ്പെടാത്തതിനാൽ, വിദ്യാഭ്യാസ സാങ്കേതികവിദ്യ നവീകരിക്കുന്നത് പ്രശ്നം പരിഹരിക്കില്ലെന്ന് ഹോർവാത്ത് വിശദീകരിച്ചു.
ക്ലാസ് മുറികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിച്ചു കഴിഞ്ഞാൽ അക്കാദമിക് പ്രകടനം കുത്തനെ കുറയുന്ന പ്രവണതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴത്തിലുള്ള ധാരണ, ഓർമ്മശക്തി, ശ്രദ്ധ എന്നിവ വളർത്തുന്ന സ്വാഭാവിക ജൈവ പ്രക്രിയകളെ സ്‌ക്രീനുകൾ തടസപ്പെടുത്തുന്നു. വൈജ്ഞാനിക തകർച്ച ബാധിച്ച ഒരേയൊരു രാജ്യം അമേരിക്ക മാത്രമല്ലെന്നും 80 രാജ്യങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ടെന്നും ക്ലാസ് മുറികളിലേക്ക് കൂടുതൽ സാങ്കേതികവിദ്യ കടന്നുവന്നതോടെ പഠന ഫലങ്ങൾ മോശമാകുന്ന പ്രവണത കാണിച്ചുവെന്നും ഹോർവാത്ത് പറയുന്നു.
മാത്രമല്ല, സ്കൂൾ പഠനത്തിനായി ഒരു ദിവസം അഞ്ച് മണിക്കൂർ മാത്രം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന കുട്ടികൾ, ക്ലാസിൽ അപൂർവമായി അല്ലെങ്കിൽ ഒരിക്കലും സാങ്കേതികവിദ്യ ഉപയോഗിക്കാത്തവരെക്കാൾ കുറഞ്ഞ സ്കോറാണ് നേടിയത്. മനുഷ്യന്‍റെ മസ്തിഷ്കം ചുറ്റുപാടുകളിൽ നിന്നും ആഴത്തിലുള്ള പഠനങ്ങളിൽ നിന്നും പഠിക്കാൻ ജൈവശാസ്ത്രപരമായി പ്രോഗ്രാം ചെയ്‌തിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates