

കേരളം ചുട്ടുപൊള്ളുകയാണ്. ഈ സമയത്ത് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിൽ ജലാംശം തീരേ കുറഞ്ഞിരിക്കും. ക്ഷീണം, ചിന്തിക്കാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ് നിർജ്ജലീകരണ ലക്ഷണങ്ങൾ.
ശരീരത്തിലെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ വിയർപ്പിലൂടെ നഷ്ടപ്പെടുന്നത് ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനത്തെ ബാധിക്കും. നേരിയ തോതിലുള്ള ജലനഷ്ടം പോലും ഹൃദയാഘാത സാധ്യത 12 ശതമാനം വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അപകടസാധ്യത കൂടുതൽ ആർക്കൊക്കെ
എല്ലാവരെയും ചൂടു ബാധിക്കുമെങ്കിലും ചിലരിൽ ഇത് കൂടുതൽ ഗുരുതരമാകാം. പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം എന്നിവയുള്ളവരിൽ ചൂട് താങ്ങാൻ പ്രയാസമായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് മാറാനും ബോധക്ഷയം ഉണ്ടാകാനും ഇത് കാരണമാകും.
എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ഇരിക്കുന്നവർക്ക് ചർമത്തിലൂടെയും ശ്വസനത്തിലൂടെയും ജലാംശം നഷ്ടപ്പെടുന്നത് അറിയില്ല. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മൂത്രവിസർജ്ജനം വർധിപ്പിക്കുകയും നിർജ്ജലീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇവർ പലപ്പോഴും ദാഹം തിരിച്ചറിയാനോ പ്രകടിപ്പിക്കാനോ വൈകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
വേനൽക്കാലത്ത് നിർജ്ജലീകരണം ചെറുക്കാം
എപ്പോഴും വെറും വെള്ളം മാത്രം കുടിക്കുന്നതിന് പകരം മോര്, സംഭാരം, കരിക്കിൻ വെള്ളം, തണ്ണിമത്തൻ പോലുള്ളവ കൂടി ഉൾപ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമായ ലവണങ്ങൾ നൽകും. മൂത്രത്തിന് കടുത്ത നിറമാണെങ്കിൽ അത് ശരീരത്തിൽ ജലാംശം കുറവാണെന്നതിന്റെ സൂചനയാണ്. ഇളം മഞ്ഞനിറമാണ് ആരോഗ്യകരം.
ഉച്ചക്ക് 12 മണി മുതൽ നാല് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. വായു സഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കാലാവസ്ഥാ വ്യതിയാനം കടുക്കുന്ന ഈ കാലഘട്ടത്തിൽ, നിർജ്ജലീകരണത്തെ പ്രതിരോധിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിനപ്പുറം ഒരു അതിജീവന മാർഗം കൂടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates