

മൂക്കുത്തി മൂക്കിന് അഴകാണെങ്കിലും അകത്തായാൽ പണിയാകും. അബദ്ധത്തിൽ മൂക്കുത്തിയുടെ ശങ്കീരി (ആണി) ശ്വാസകോശത്തിൽ പോയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയിൽ ബ്രോങ്കോസ്കോപ്പി നടത്തിയത് മൂന്ന് സ്ത്രീകളാണെന്ന് അധികൃതർ പറയുന്നു.
മൂക്കുത്തി സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും ഇപ്പോൾ വളരെ ട്രെൻഡ് ആണ്. എന്നാൽ വളരെ നേർത്ത മൂക്കുത്തികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഇവയുടെ ശങ്കീരി ഉറക്കത്തിനിടെയോ തുമ്മുമ്പോഴോ ഉള്ളിൽ പോകാനും ശ്വാസകോശത്തിലെത്താനും സാധ്യതയുണ്ട്.
വിദേശ യാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണി കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. 31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി. 2 വർഷം മുൻപു നഷ്ടപ്പെട്ടതായിരുന്നു ഇത്. 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്.
വിട്ടുമാറാത്ത ചുമയുമായി എത്തിയ 52കാരിയുടെ എക്സ്റേ എടുത്തപ്പോഴാണ് ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്. ഇത് കാണാതായിട്ട് നാല് വർഷമായിരുന്നു. ശങ്കീരി കാണാതായപ്പോൾ മൂന്നു സ്ത്രീകളും അത് എവിടെയോ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചിന്തിച്ചത്. മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ബ്രോങ്കോസ്കോപ്പി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്കു കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണു മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates