

ആകാശത്തൊഴുകി നീങ്ങുന്ന മേഘങ്ങള്‍ക്ക് ആരുടെയൊക്കെയോ രൂപസാദൃശ്യമുള്ള പോലെ തോന്നാറുണ്ടോ? റോഡിലൂടെ പാഞ്ഞു പോകുന്ന കാറുകളുടെ ലൈറ്റുകൾ അവയുടെ കണ്ണുകളായും ഗ്രില്ല് അവയുടെ വാ ഭാഗമായുമൊക്കെ ചിന്തിച്ച് അവയ്ക്ക് മുഖമുള്ളതായി കാണപ്പെടാറുണ്ടോ? ക്രമരഹിതമായ പാറ്റേണുകളെ പരിചിതമായ ആകൃതിയിൽ കാണാൻ പ്രേരിപ്പിക്കുന്ന തലച്ചോറിന്റെ ഒരു സവിശേഷതയാണിത്, ഈ പ്രതിഭാസത്തെ പാരീഡോലിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്താണെന്ന് അറിയില്ലെങ്കില്‍ പോലും നമുക്കെല്ലാവര്‍ക്കും ഏതെങ്കിലുമൊരു ഘട്ടത്തില്‍ പാരീഡോലിയ അനുഭവപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ഏതാണ്ട് 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവിൽ ഒരു സ്ത്രീ പാകം ചെയ്ത റൊട്ടിയില്‍ യേശുക്രിസ്തുവിന്റെ രൂപം കണ്ടുവെന്ന് ആരോപിച്ചു. പള്ളിവികാരി അത് അത്ഭുതമെന്ന് വാഴ്ത്തി. ഏതാണ്ട് 20,000 ആളുകളാണ് അവരുടെ വീട്ടില്‍ ഈ അത്ഭുത കാഴ്ച ദര്‍ശിക്കാന്‍ എത്തിയത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ഫ്ലോറിഡയില്‍ താന്‍ ഗ്രില്ലു ചെയ്ത ചീസ് ഡാന്‍ഡ്വിച്ചില്‍ കന്യാ മറിയത്തിന്റെ മുഖം കണ്ടതായി 2004-ല്‍ അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു. ആ സാന്‍ഡ്വിച്ച് ഏതാണ്ട് 28,000 ഡോളറിനാണ് അവർ വിറ്റത്. അങ്ങനെ മാലാഖമാരെയും പുണ്യാളന്മാരെയുമൊക്കെ കണ്ടതായി പല തരത്തിലുള്ള കഥകളും പ്രചരിക്കുന്നുണ്ട്. ഇത് അത്ഭുതമോ ഭ്രാന്തോ അല്ല, മറിച്ച് പാരീഡോലിയയുടെ പലതരത്തിലുള്ള ഉദ്ദാഹരണങ്ങള്‍ മാത്രമാണ്.
നമ്മുടെ തലച്ചോറിലെ വിവര സംസ്കരണ സംവിധാനങ്ങളുടെ ഒരു പരിണതഫലമാണ് പാരീഡോളിയ എന്ന് ചില വിദഗ്ധർ പറയുന്നു. തലച്ചോർ നിരന്തരം ക്രമരഹിതമായ വരകൾ, ആകൃതികൾ, പ്രതലങ്ങൾ, നിറങ്ങൾ എന്നിവ മനസിലാക്കാൻ ശ്രമിക്കുകയും ഒരു ഫോൾസ് പോസിറ്റീവ് നൽകുകയും ചെയ്യുന്നതാണ് പാരീഡോളിയ. പാരീഡോലിയ എന്ന മനുഷ്യന്‍റെ തലച്ചോറിന്‍റെ സവിശേഷത സിനിമകളില്‍ മിക്കവാറും ഉപയോഗപ്പെടുത്താറുണ്ട്.
മുഖം തിരിച്ചറിയൽ പ്രക്രിയയിൽ നമ്മുടെ തലച്ചോറിന്റെ കോർട്ടെക്സിന്റെ ടെമ്പറൽ ലോബിലുള്ള ഫ്യൂസിഫോം ഗൈറസ് സജീവമാകുന്നു. ആളുകളെ തിരിച്ചറിയാനുള്ള കഴിവു മനുഷ്യന് പരിണാമം സംഭവിച്ചതിലൂടെ കിട്ടിയ ഒരു ഉപോൽപ്പന്നമാണ്. ഇത് സുഹൃത്തുക്കളെയും ശത്രുവിനെയും തിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates