

മൂപ്പതുകളിലുണ്ടായിരുന്ന പ്രസരിപ്പും ഊർജ്ജവുമൊക്കെ നാൽപ്പതുകളിലെത്തിയപ്പോൾ വ്യാത്യാസപ്പെട്ടുവെന്ന് രഞ്ജിനി ഹരിദാസ്. നാൽപതുകളിൽ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ചും പെരിമെനോപോസിനെ കുറിച്ചും തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് രഞ്ജിനി. നൽപതുകളിലേക്ക് കടന്നപ്പോൾ ശരീരം ആർത്തവവിരാമത്തിന്റെ സൂചനകൾ നൽകി തുടങ്ങിയെന്നും രഞ്ജിനി പറഞ്ഞു.
മുൻപ് ഇഷ്ടപ്പെട്ടു ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ ശരീരത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ശാരീരികമായ വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമാണ് നേരിടുന്ന വലിയ വെല്ലുവിളിയെന്നും ഇനിയും ശരീരത്തിൽ മാറ്റങ്ങൾ വരാനിരിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു.
പണ്ട് എത്ര സമയം വേണമെങ്കിലും ആഘോഷങ്ങൾക്കായി കണ്ടെത്തുമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറിയെന്നും രഞ്ജിനി പറയുന്നു. 'ഓരോ കാര്യത്തിലും നല്ല ശ്രദ്ധ വേണം. കൃത്യമായ ഉറക്കം പ്രധാനമായി മാറുന്നു. ശരീരത്തിന്റെ സ്വഭാവവും രീതികളും മാറിത്തുടങ്ങി. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും അതീവ ശ്രദ്ധ പുലർത്തേണ്ടി വരുന്ന ഘട്ടമാണ്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണമായും നിലയ്ക്കാം. എങ്കിലും ഇപ്പോൾ തന്നെ അതിന്റെ മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട്'.
'ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് അതിലൊന്ന്. പണ്ട് വെയിൽ കായുന്നതും ബീച്ചിൽ പോകുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ശരീരം മാറിക്കൊണ്ടിരിക്കുന്നതിനാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാത്രമേ ഞാൻ യാത്ര പോകാറുള്ളൂ. ശരിക്കും ഇതൊരു വിചിത്രമായ അനുഭവമാണ്'.
'ബോഡി പെയിൻ കൂടിവരുന്നു. ജോലിയിൽ ത്രിൽ ഇല്ല. ഇതൊക്കെയായപ്പോൾ വാട്ടർ ഫാസ്‌റ്റും മറ്റും ചെയ്‌തു. ഇതെനിക്ക് കുറച്ച് കാലത്തേക്ക് എനർജി തന്നു. ഇപ്പോൾ പഴയത് പോലെ ബുദ്ധിമുട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദനയായിരുന്നു. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് തോളുകൾക്ക് വേദന വന്ന് തുടങ്ങിയത്. ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്.'
'അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. ഞാനെന്റെ അമ്മയെ പുച്‌ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസ്സിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു.'
'ഹോർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും പേടിച്ച് മാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല, കല്യാണമില്ല. ഈ സമയത്ത് കാമുകനുമില്ല, ടെക്നിക്കലി സ്ട്രെസ് ഇല്ല. എന്നാൽ ബയോളജിക്കലി വെറുതെ സ്ട്രെസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിലെനിക്ക് വളരെ ദേഷ്യവും വിഷമവുമുണ്ട്. ഈ വേദന എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതി. ഡോക്ടർമാരെ കാണാനും മരുന്ന് കഴിക്കാനും എല്ലാവരും പറയുമെന്നറിയാം. എനിക്ക് മരുന്ന് കഴിക്കേണ്ട.'
ഇപ്പോൾ ഷോകൾക്ക് പോകുന്നതിന് മുമ്പ് എനിക്ക് പെയിൻ കില്ലറുകൾ കഴിക്കണം. കാരണം മൈക്ക് പിടിച്ച് കുറേ നേരം നിൽക്കാൻ പറ്റില്ല. അല്ലെങ്കിൽ കാല് വേദന കാരണം നടക്കാൻ പറ്റില്ലെന്ന് രഞ്ജിനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates