

ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ നൽകുന്ന താരമാണ് സൽമാൻ ഖാൻ. അച്ചടക്കമുള്ള ഭക്ഷണരീതിയും വ്യായാമവുമാണ് ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ സൽമാൻ ഖാൻ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. 'ചില കാര്യങ്ങൾ നേടിയെടുക്കാൻ, ചിലത് വേണ്ടെന്നുവെച്ചേ പറ്റൂ' എന്ന കുറിപ്പോടെ തന്റെ ഷർട്ട്‌ലെസ് ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഫാൻസി ദിനചര്യകൾക്ക് പകരം, ജയന്റ് സെറ്റ് എന്ന പഴയകാല സാധാരണ ബോഡിബിൽഡിങ് വ്യായാമ രീതിയാണ് സൽമാൻ ഖാൻ പിന്തുടരുന്നത്. 'ഇൻക്ലൈൻസ്, പുഷ്-അപ്പുകൾ, ഫ്ലൈ തുടങ്ങി ഏകദേശം 10 വ്യത്യസ്ത തരം ചെസ്റ്റ് വ്യായാമങ്ങൾ സൽമാൻ ചെയ്യുണ്ട്. ഒരു വ്യായാമത്തിൽ നിന്ന് തുടങ്ങി ഇടവേളയില്ലാതെ അദ്ദേഹം അടുത്തതിലേക്ക് നീങ്ങുന്നു. ഒരു വ്യായാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കുന്ന സമയം മാത്രമാണ് അദ്ദേഹം വിശ്രമിക്കുന്നത്.
ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് മികച്ചതാണെന്ന ആശയം അദ്ദേഹത്തിനില്ല. പകരം, ഓരോ വ്യായാമത്തിനും ഇടയിൽ ഏകദേശം 30 സെക്കൻഡ് ഇടവേള എടുക്കുന്നു, ഇത് ഒരു വ്യായാമത്തിൽ നിന്ന് അടുത്തതിലേക്ക് നടക്കാൻ ആവശ്യമായ സമയമാണെന്ന് സൽമാൻ ഖാന്റെ ഫിറ്റ്നസ് കോച്ച് ആയ രാകേഷ് പറയുന്നു.
45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയുള്ള സമയത്തിനുള്ളിൽ തന്റെ വ്യായാമം പൂർത്തിയാക്കും. എച്ച്ഐഐടി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാലറി കത്തിക്കുകയും ചെയ്യുന്നതാണെന്ന് പരിശീലകൻ വിശദീകരിച്ചു. പുലർച്ചെ എഴുന്നേറ്റ് ഫാസ്റ്റഡ് കാർഡിയോ ചെയ്യും. തുടർന്ന്, സമയം കിട്ടുമ്പോഴെല്ലാം വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നു. ആഴ്ചയിൽ ആറ് ദിവസമാണ് സൽമാൻ വ്യായാമം ചെയ്യുന്നത്, ഒരു ദിവസം വിശ്രമം.
ദിവസവും അഞ്ചുനേരമായിട്ടാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. പോറിഡ്ജ്, മുട്ട, പഴങ്ങൾ എന്നിവയാണ് രാവിലെ കഴിക്കുന്നത്. ഉച്ചയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ഭക്ഷണം. അത് മത്സ്യമോ ചിക്കനോ ആവാം. വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കൂവെന്ന് സൽമാനോട് അടുപ്പമുള്ളവർ പറയുന്നു. അല്പം ചോറും കൂടുതൽ പച്ചക്കറിയും എന്നതാണ് സൽമാൻ പിന്തുടരുന്ന ഡയറ്റ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണ്, ആഴ്ചയിൽ ഒരിക്കൽ അത് കഴിക്കാറുണ്ട്. എത്ര കഴിച്ചാലും അത് 2000 കലോറിയിൽ കൂടുന്നില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates