

കോഴിക്കോട് എട്ട് കുട്ടികൾക്കാണ് നിലവിൽ ഷിഗെല്ല ബാധിച്ചിരിക്കുന്നത്. ശനിയാഴ്ച രോഗബാധയെ തുടർന്ന് ജില്ലയിൽ നാലു വയസ്സുകാരി മരിച്ചു. 44 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനത്തെ തുടർന്ന് ഹൈറിസ്‌ക് കോണ്ടാക്ടുള്ള 12 സ്കൂളുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഇത്രയെല്ലാം കോലാഹലം ഉണ്ടാക്കുന്ന പകർച്ചവ്യാധി, ഷിഗെല്ല എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്.
ചരിത്രം നോക്കിയാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി ഷിഗെല്ല പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. ശുചിത്വത്തിന്റെ അഭാവം, മലിനമായ കുടിവെള്ളം, ജനസാന്ദ്രത എന്നിവയാണ് ഇത്തരം രോഗവ്യാപനങ്ങൾക്കുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
1897-ൽ ജപ്പാനിൽ പടർന്നു പിടിച്ച പകർച്ചവ്യാധിയെ കുറിച്ച് പഠിക്കുന്നതിനിടെ ബാക്ടീരിയോളജിസ്റ്റായ (Bacteriologist) കിയോഷി ഷിഗ ആണ് ഷിഗെല്ല ഡിസെന്റീരിയ എന്ന ബാക്ടീരിയ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഷിഗെല്ല (Shigella) എന്ന പേര് ലഭിച്ചത്. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ഗുരുതരമായ വയറിളക്കരോഗങ്ങളിൽ ഒന്നാണ് ഷിഗല്ലോസിസ്.
1897-ൽ ജപ്പാനിൽ ആയിരക്കണക്കിന് ആളുകളെ ബാധിച്ച രോഗവ്യാപനമാണ് ഷിഗെല്ലയെ ശാസ്ത്രീയമായി തിരിച്ചറിയാൻ വഴിവെച്ചതെന്ന് ഗവേഷകർ പറയുന്നു. രോഗാണുക്കളെ കണ്ടെത്തുന്നതിലും വയറിളക്കരോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും ഇത് ഒരു നിർണായക വഴിത്തിരിവായി.
ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും അഭയാർഥി ക്യാമ്പുകളിലും സൈനിക ക്യാമ്പുകളിലും ശുചിത്വക്കുറവു മൂലം ഷിഗെല്ല വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധസാഹചര്യങ്ങളിൽ ശുചിത്വത്തിന്റെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു ഇത്.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ മലിനജലവും ശുചിത്വപ്രശ്നങ്ങളും മൂലം ഷിഗെല്ല രോഗവ്യാപനം പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. കുട്ടികളെയാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
അടുത്ത കാലത്ത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള ഷിഗെല്ല വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചികിത്സ കൂടുതൽ സങ്കീർണമാക്കുകയും പൊതുജനാരോഗ്യ രംഗത്ത് പുതിയ വെല്ലുവിളി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, ചിലപ്പോൾ രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.
വളരെ കുറവ് ബാക്ടീരിയ സാന്നിധ്യവും അതിവേഗമുള്ള രോഗവ്യാപനത്തിന് കാരണമാകും. സ്കൂൾ, ഹോസ്റ്റലുകൾ പോലുള്ള ജനസാന്ദ്രമായ മേഖലയിൽ രോഗം അതിവേഗം പടരാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഷിഗെല്ലോസിസ് കൂടുതലായി കാണപ്പെടുന്നത്. കടുത്ത വയറിളക്കം മൂലം നിർജലീകരണം (Dehydration) ഉണ്ടാകുകയും ചികിത്സ വൈകുന്നതോടെ രോഗം വഷളാവുകയും ചെയ്യാം. മാത്രമല്ല, രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗികളുടെ തിരക്ക് കൂടും. ഇത് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
തിളപ്പിച്ചോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുക.
വയറിളക്കമുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
കുട്ടികളിൽ വ്യക്തിശുചിത്വ ശീലങ്ങൾ വളർത്തുക.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates