സ്റ്റേജില്‍ കയറുമ്പോള്‍ വയറ്റിൽ 'ഗുളുഗുളു'; ആ 'അന്തര്‍ധാര' തലച്ചോറും കുടലും തമ്മിൽ
ആദ്യമായി സ്റ്റേജില്‍ കയറുമ്പോള്‍ അല്ലെങ്കില്‍ ഇന്‍റവ്യൂന് കാത്തിരിക്കുമ്പോള്‍ ഒരു ആവശ്യവുമില്ലാതെ വയറ്റിനുള്ളില്‍ ഒരു തണുപ്പും വേദനയുമൊക്കെ അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ... അത് എന്തുകൊണ്ടാണെന്ന് അറിയാമോ?
നമ്മുടെ തലച്ചോറും കുടലും തമ്മില്‍ ദൃഢമായ ഒരു ബന്ധമുണ്ട്. കുടലിനെ ബാധിക്കുന്നതെന്തും തലച്ചോറിനെയും തലച്ചോറിനെ ബാധിക്കുന്നതെന്തും കുടലിനെയും ബാധിക്കും. ഇവ രണ്ടും തമ്മില്‍ പരസ്പരം നിരന്തരം സിഗ്നലുകള്‍ കൈമാറുന്നു. ഗട്ട്-ബ്രെയിന്‍ ആക്സിസ് എന്നാണ് ഗവേഷകര്‍ ഈ ബന്ധത്തെ പറയുന്നത്.
ഉത്കണ്ഠയും സമ്മര്‍ദവും ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് വയറുവേദനയും ഓക്കാനവും വയറിളക്കവുമൊക്കെ ഉണ്ടാവാന്‍ കാരണം ഈ ബന്ധമാണ്. ഇറിറ്റേറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം ഉള്ളരില്‍ ചിലസന്ദര്‍ഭങ്ങളില്‍ ഇത് ഗുരുതരമാകാം. വിട്ടുമാറാത്ത സമ്മര്‍ദമുള്ളവരില്‍ ദഹനപ്രശ്നങ്ങളും പതിവായിരിക്കും. സുഷുമ്നാ നാഡിക്കുള്ളിലെന്ന പോലെ കുടലിനുള്ളിലും ധാരാളം ന്യൂറോണുകള്‍ ഉണ്ട്. തലച്ചോറിലേക്ക് വൈദ്യുത സന്ദേശങ്ങള്‍ അയച്ചു കൊണ്ട് കുടല്‍ വിശപ്പ്, പൂര്‍ണത, വേദന, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ നമ്മുടെ കുടലിന് നമ്മുടെ മാനസികാവസ്ഥയെ രൂപപ്പെടുത്താൻ സഹായിച്ചേക്കാം.
ഗട്ട്-ബ്രെയിന്‍ ആക്സിസിലൂടെ എന്ത് തരം സന്ദേശങ്ങളാണ് പോകുന്നതെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും വ്യത്യസ്ത രീതിയില്‍ നാഡിയെ ഉത്തേജിപ്പിക്കുന്നത് ഉത്കണ്ഠയോ ക്ഷേമമോ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഗട്ട്-ബ്രെയിന്‍ ആരോഗ്യം മെച്ചപ്പെടുത്താം
പഴങ്ങളും പച്ചക്കറികളും പ്രോട്ടീനുമടങ്ങിയ ഭക്ഷണരീതി കുടലിലെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് മാനസികാരോഗ്യത്തിലും പ്രതിഫലിക്കും.
കുടലിലെ നല്ല ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രോബയോട്ടിക്സ് ഭക്ഷണങ്ങളായ തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ദഹനം മെച്ചപ്പെടുന്നതിന് ധാരാളം വെള്ളം കുടിക്കാം.
മെഡിറ്റേഷന്‍, യോഗ, വ്യായാമം എന്നിവയിലൂടെ സമ്മര്‍ദത്തെ അകറ്റിനിര്‍ത്തുന്നത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വ്യായാമം ചെയ്യുന്നത് മാനസികാവസ്ഥ മെച്ചപ്പെടുന്നതിനും കുടലിന്‍റെ ആരോഗ്യം കൂട്ടുന്നതിനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

