

ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളാണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ഭംഗിക്കപ്പുറം ഇവയിൽ ഉയർന്ന അളവിൽ വിഷകരമായ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടാവാമെന്നാണ് ഡയൻസ് ഡെയ്ലിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ വലിയ അളവിൽ നിറങ്ങൾ കടുപ്പിക്കാൻ കമ്പനികൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ശരീരത്തിലുള്ളിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
വിവിധ കടകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ പരിശോധിച്ചു കൊണ്ടായിരുന്നു അമേരിക്കൻ ഗവേഷണ സംഘത്തിന്റെ പഠനം. പഠനത്തിൽ അമേരിക്കൻ ഫെഡറൽ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവെന്ന് കണ്ടെത്തി. ഇവ ശരീരത്തിനുള്ള എത്താനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
ആറു വയസ്സിന് താഴെയുള്ള കുട്ടികൾ വാസ്ത്രങ്ങൾ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാൽ അവരാണ് കൂടുതൽ അപകടസാധ്യതാ വിഭാഗത്തിലുള്ളതെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് പഠനഫലം പുറത്തുവിട്ടത്. ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്നങ്ങൾക്കൊപ്പം മസ്തിഷ്കം, നാഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക തകർച്ച തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കൻ ഉപഭോക്തൃ ഉത്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിക്കുന്നതു പ്രകാരം ഉപയോഗിക്കാൻ അനുമതിയുള്ള ലെഡിന്റെ അളവ് 100ppm (100-parts-per-million). എന്നാൽ, പഠനത്തിന് തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ഈ അളവിനേക്കാൾ കൂടുതലായിരുന്നുവെന്നും രക്ഷിതാക്കൾ ഇത് ഗൗരവമായി കാണണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വസ്ത്രനിർമാണ രംഗത്ത് നിറത്തിനും മറ്റുമായി ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ഉപയോഗിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates