

പൊണ്ണത്തടി കുറയ്ക്കാനുള്ള തുടക്കത്തിലെ ആവേശം പലരിലും തുടർന്ന് ഉണ്ടാകണമെന്നില്ല. കഠിനമായ വർക്ക്ഔട്ടുകളും കർശനമായ ഡയറ്റും മിക്കയാളുകളെയും മടിപ്പിക്കാം. എന്നാൽ ജിമ്മിലെ കഠിന വർക്ക്ഔട്ടോ ഡയറ്റോ ഇല്ലാതെ ലളിതമായി ശരീരഭാരം കുറച്ചതിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ് കാനഡയിൽ താമസമാക്കിയ ഇന്ത്യൻ യുവതി ഗുരിഷ്ഖ് കൗര്‍. ഒരു വർഷം കൊണ്ട് 40 കിലോഗ്രാം ശരീരഭാരം കുറച്ചുവെന്ന് ഗുരിഷ്ഖ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പൊണ്ണത്തടി കുറയ്ക്കാനുള്ള പരിശീലനത്തിന് മുൻപ് 3 എക്സ് ആയിരുന്നു താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ സൈസ്. എന്നാൽ ഒരു വർഷം കൊണ്ട് അത് മീഡിയത്തിലേക്കെത്തിയെന്നും അവർ പറയുന്നു. ഏതൊരു കാര്യവും ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ സ്ഥിരത നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനമാണെന്ന് ഗുരിഷ്ഖ് പറഞ്ഞു.
'എല്ലാവരും അത്ഭുതത്തോടെ ചോദിക്കുന്നു എങ്ങനെയാണ് ഇത്രയേറെ ഭാരം കുറച്ചതെന്ന്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് സംഭവിച്ച ഒരു കാര്യമല്ല. ഒരു വർഷത്തെ പരിശ്രമമാണ്'-കൗര്‍ തന്റെ വെയിറ്റ്ലോസ് ജേണിയെ കുറിച്ച് പറഞ്ഞു. 20 മിനുറ്റ് നടത്തമായിരുന്നു ആദ്യത്തെ ഘട്ടം. ഇത് ക്രമേണെ വര്‍ധിപ്പിച്ചു. 10 കിലോമീറ്ററായും 15 കിലോമീറ്ററായും 18 കിലോമീറ്ററായും ഉയര്‍ത്തി. ഒടുവില്‍ ഒരു ദിവസം 20 കിലോമീറ്റര്‍ ഓട്ടമെന്ന നിലയിലേക്ക് ദീര്‍ഘിപ്പിക്കാനും കഴിഞ്ഞവെന്ന് ഗുരിഷ്ഖ് പറഞ്ഞു.
പിന്നീട് ഓട്ടത്തിനൊപ്പം സ്‌ട്രെങ്ത് ട്രെയിനിങ്ങും ചെയ്യാന്‍ തുടങ്ങി. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് ചെയ്തത്. ചില ദിവസങ്ങളില്‍ താന്‍ ആഗ്രഹിച്ച അത്ര വ്യായാമം ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യവും ഗുരിഷ്ഖ് ഓര്‍മിച്ചു. പക്ഷേ താന്‍ പിന്നീട് അതിലേക്ക് തിരിച്ചുവന്നുവെന്നും അവര്‍ പറയുന്നു.
ഭക്ഷണക്രമത്തിന്റെ കാര്യത്തിലും അത്ര പിടിവാശി കാണിച്ചിരുന്നില്ല. തന്റെ ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ ആവശ്യമായത് എന്താണെന്നതിനെ കുറിച്ച് താന്‍ പഠിച്ചു. സന്തുലിതവും പോഷകസമൃദ്ധവുമായ ഡയറ്റാണ് പിന്തുടര്‍ന്നത്. പ്രഭാതഭക്ഷണം വലിയ അളവിലാണ് കഴിച്ചിരുന്നത്. ഇടവേളകളില്‍ വിശക്കുമ്പോള്‍ കാരറ്റോ ക്രീം ചീസോ കഴിക്കും.
ശരീരഭാരം കുറയ്ക്കാന്‍ മണിക്കൂറുകള്‍ നീണ്ട കഠിന വ്യായാമങ്ങളുടെ ആവശ്യമില്ല, സ്ഥിരത നിലനിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഗുരിഷ്ഖ് വ്യക്തമാക്കി.
Woman shares simple weight loss tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
