

വർധിച്ച ശരീരഭാരം ആഗോളതലത്തിൽ ഇപ്പോൾ വലിയൊരു ആരോഗ്യ സങ്കീർണതയായി ഉയർന്നു വന്നിരിക്കുയാണ്. വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം നിയന്ത്രിക്കുന്നതിന് ചിലർ മരുന്നുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ അത്തരം ചില മരുന്നുകൾ ഗുരുതര കാഴ്ച വൈകര്യങ്ങൾ ഉണ്ടാക്കാമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ കീഴിലുള്ള മെഡിക്കൽ ജേണൽ JAMA-യിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നു.
അമിതവണ്ണം കുറയ്ക്കുന്നതിന് ഒട്ടേറെ പേർ ഉപയോഗിക്കുന്ന ടിർസെപാറ്റൈഡ്, സെമാഗ്ലൂട്ടൈഡ് എന്നിവയടങ്ങിയ മൗൻജാരോ, വെഗോവി എന്നീ പ്രമുഖ മരുന്നുകൾ കഴിക്കുന്ന പ്രമേഹ രോഗികളിൽ ഗുരുതര നേത്ര രോഗങ്ങൾ ഉണ്ടാനുള്ള അപകടസാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു.15 ലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
സെമാഗ്ലൂറ്റൈഡ്, ടിർസെപറ്റൈഡ് തുടങ്ങിയ വീര്യമേറിയ GLP-1 മരുന്നുകൾ കഴിച്ച രോഗികളെ പഴയ GLP-1 മരുന്നുകൾ ഉൾപ്പെടെയുള്ള മറ്റ് പ്രമേഹ മരുന്നുകൾ കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് വർഷം നീണ്ടു നിന്ന പഠനത്തില്‍ രക്തയോട്ടത്തിന്റെ അഭാവം മൂലം കാഴ്ച ശക്തി മുഴുവനായും നഷ്ടപ്പെടുന്ന അപൂർവ നേത്രരോഗമായ നോൺ-ആർട്ടറിറ്റിക് ആന്റീരിയർ ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി (NAOIN), മറ്റ് ഒപ്റ്റിക് നാഡി തകരാറുകൾ എന്നിവയുടെ കോസുകള്‍ ഉയര്‍ന്നതായി കണ്ടെത്തി.
എന്നാല്‍ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നേത്രാരോഗ്യത്തിൽ ഉണ്ടാകാവുന്ന സങ്കീർണതകളെക്കുറിച്ച് ഇനിയും കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. വിഷയത്തിൽ ദീർഘകാല പഠനങ്ങൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates