

ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയാണ് ഏട്രിയൽ ഫൈബ്രിലേഷൻ. നിശബ്ദ കൊലയാളി എന്നാണ് ഈ അവസ്ഥയെ ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇത് ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാം. രോഗനിർണയം വൈകുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകളിലേക്ക് നയിക്കാമെന്ന് വിദഗ്ധർ പറയുന്നു.
രാജ്യത്ത് ഏകദേശം 80 ലക്ഷത്തോളം ആളുകൾ ഏട്രിയൽ ഫൈബ്രിലേഷൻ എന്ന അവസ്ഥയുമായി ജീവിക്കുന്നുവെന്നാണ് ജിബിഡി (Global Burden of Disease) കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗം ആളുകൾക്കും തങ്ങൾക്ക് ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നവെന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം.
ഏട്രിയൽ ഫൈബ്രിലേഷൻ ബാധിതരുടെ എണ്ണം മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ക്രമാതീതമായി വർധിച്ചു വരികയാണെന്ന് ഡെന്മാർക്കിലെ ആൽബോർഗ് സർവകലാശാല ഗവേഷകർ നടത്തിയ പഠനം പറയുന്നു. പ്രായപൂർത്തിയായവരിൽ നാലിലൊന്നു പേരെ മാത്രമേ ഈ അവസ്ഖ ബാധിക്കുയെന്ന് മുൻധാരണയെ തിരുത്തുന്നതായിരുന്നു പുതിയ പഠനം.
ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടായിട്ടുള്ള അഞ്ചിൽ രണ്ടു പേർക്കും ഹൃദയാരോഗ്യം മോശമാകാമെന്നും അഞ്ചിൽ ഒരാൾക്ക് പക്ഷാഘാതം സംഭവിക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രായം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിയൊക്കെ ഏട്രിയൽ ഫൈബ്രിലേഷൻ എന്ന അവസ്ഥയെ ട്രിഗർ ചെയ്യാം. സാധാരണ മെഡിക്കൽ ചെക്കപ്പുകളിൽ നിന്ന് ഏട്രിയൽ ഫൈബ്രിലേഷൻ കണ്ടെത്താനാകില്ല.
ഇസിജി, ഹോൾട്ടർ മോണിറ്റർ പരിശോധന തുടങ്ങിയവയിലൂടെ മാത്രമേ കണ്ടെത്താനാകൂ. അതിനാൽ തന്നെ പലപ്പോഴും ഏട്രിയൽ ഫൈബ്രിലേഷൻ തിരിച്ചറിയപ്പെടാതെ പോവുകയും ഗുരുതരാവസ്ഥയിലെത്തുമ്പോൾ മാത്രം രോഗസ്ഥിരീകരണം നടത്തുകയും ചെയ്യാറുണ്ട്.
അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്
നെഞ്ചുവേദന
ക്ഷീണം
വ്യായാമം ചെയ്യാൻ കഴിയാതിരിക്കുക
ശ്വാസതടസ്സം
തളർച്ച
ചിലരിൽ ഈ ലക്ഷണങ്ങൾ പ്രകടമായില്ലെന്നും വരാം. ചിലരിൽ ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ ലക്ഷണങ്ങളുണ്ടാകാം. ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കാം.
ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക.
വ്യായാമം ശീലമാക്കാം.
പുകവലി ഉപേക്ഷിക്കുക.
ഉപ്പ്, മധുരം എന്നിവ കഴിവതും കുറയ്ക്കുക.
സമീകൃതമായ ഭക്ഷണം ശീലമാക്കാം, ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്താം.
അമിതമായ മദ്യപാനം നിർത്തുക, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം നിർത്തുക.
ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിർത്തുക, എണ്ണ അമിതമായി ഉപയോഗിക്കാതിരിക്കുക.
എല്ലാ ദിവസവും പറ്റുമെങ്കിൽ ആഴ്ചയിൽ 45-60 മിനിറ്റ് വ്യായാമം ചെയ്യുക
20 മിനിറ്റിൽ കൂടുതൽ ഒരു സ്ഥലത്ത് വെറുതെ ഇരിക്കരുത്.
ബി.പി., ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവ ഇടയ്ക്ക് പരിശോധിച്ച് ചികിത്സവേണമെങ്കിൽ സ്വീകരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates