

മുപ്പതു കഴിഞ്ഞാൽ സുരക്ഷിത ഗർഭധാരണം അസാധ്യമാണെന്ന് കരുതിയിടത്ത് നിന്ന് നാൽപതുകളിൽ മാതൃത്വത്തിലേക്ക് ആദ്യമായി കാലെടുത്തുവയ്ക്കുന്നവരുടെ എണ്ണം സമീപകാലത്തായി വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിയെ കുറിച്ച് കത്രിന കൈഫും വിക്കി കൗശലും സോഷ്യൽമീഡിയയില്‍ നടത്തിയ പ്രഖ്യാപനം ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
42-ാം വയസിലാണ് കത്രിന കൈഫ് ഒരു കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നത്. ഈ പ്രായം ഗര്‍ഭധാരണത്തിന് സുരക്ഷിതമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത്. ഗർഭധാരണത്തിന് സുരക്ഷിതമായ ഒരു പ്രായം ഉണ്ടോ? ബയോളജിക്കലി ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 30 വയസിന് മുന്‍പ് ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതാണ് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് നല്ലത്.
30 കഴിഞ്ഞാല്‍ സത്രീകളില്‍ പ്രത്യുല്‍പാദന ശേഷം കുറഞ്ഞു തുടങ്ങും. ഇത് ഗര്‍ഭധാരണത്തിലും പ്രസവത്തിലും സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഇത് ജനിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകളുടെ പുരോഗതി ഇന്ന് വൈകിയുള്ള ഗര്‍ഭധാരണവും ആരോഗ്യകരമാക്കുന്നു.
കത്രിന മാത്രമല്ല, ഈ ട്രെന്‍ഡ് പിടിച്ച താരങ്ങള്‍ വേറെയുമുണ്ട്. കരീന കപൂർ 40-ാം വയസിലാണ് ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. ദിയ മിര്‍സയും 40-ാം വയസിലാണ് അമ്മയാകുന്നത്. ശില്‍പ ഷെട്ടി, ദീപിക പദുകോണ്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഈ പട്ടികയിലുണ്ട്.
കുടുംബാസൂത്രണത്തെ കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്നത്തെ സ്ത്രീകൾ കൂടുതൽ അറിവുള്ളവരും സ്വതന്ത്രരുമാണ്. വൈകിയുള്ള ഗര്‍ഭധാരണം ഇപ്പോള്‍ അസാധാരണമായ ഒന്നല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരിയായ വൈദ്യ പരിചരണമുണ്ടെങ്കിൽ 30കളിലും 40കളിലും സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണവും സാധ്യമാണ്.
വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ അംഗീകരിക്കുകയും സ്ത്രീകൾക്ക് ശരിയായ മാർഗനിർദേശവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആണ് പ്രധാനം. നാൽപതു കഴിഞ്ഞാണ് ഒരു കുഞ്ഞിന് വേണ്ടി പ്ലാൻ ചെയ്യുന്നതെങ്കിൽ ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കുന്നതിന് ഒരു ഫർട്ടിലിറ്റി വിദഗ്ധയെ സമീപിക്കുന്നത് നല്ലതാണ്.
ഗര്‍ഭധാരണത്തിനുള്ള 'പെര്‍ഫക്ട് പ്രായം' എന്ന ആശയം കാലഹരണപ്പെട്ടു. മാതൃത്വം എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. സുരക്ഷിത ഗര്‍ഭധാരണത്തിന് ബയോളജിക്കല്‍ പ്രായം ഉണ്ടാകാം. എന്നാല്‍ സ്വയം ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ, വൈകിയുള്ള പ്രസവത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates