ഈ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങ്ങിനെ അമ്പത് വര്‍ഷത്തില്‍ അധികം കസേരയില്‍ ഇരുത്തിയത്; അറിയാം അത്യപൂര്‍വ്വ നാഡീ രോഗത്തെ

21 വയസില്‍ ബാധിച്ച രോഗവുമായി 55 വര്‍ഷങ്ങളാണ് അദ്ദേഹം ജീവിച്ചത്
ഈ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങ്ങിനെ അമ്പത് വര്‍ഷത്തില്‍ അധികം കസേരയില്‍ ഇരുത്തിയത്; അറിയാം അത്യപൂര്‍വ്വ നാഡീ രോഗത്തെ
Updated on
1 min read

ഒരു ബക്കറ്റ് നിറയെ ഐസ് തല വഴി ഒഴിച്ചുകൊണ്ടുള്ള ഐസ് ബക്കറ്റ് ചലഞ്ചിനെ ആരും മറക്കാന്‍ വഴിയില്ല. അക്ഷയ് കുമാര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു തുടങ്ങിയവര്‍ ചലഞ്ചില്‍ പങ്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും തന്റെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുകയും ചെയ്തു. ഈ ചലഞ്ചിലെ തമാശയുടെ പേരിലാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ വെറും തമാശമാത്രം ആയിരുന്നില്ല ഇതിന്റെ ലക്ഷ്യം. എഎല്‍എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഡീരോഗം ആമ്യോട്രോഫിക് ലേറ്ററല്‍ സ്‌ക്ലറോസിസിന്റെ ബോധവല്‍ക്കരണത്തിനായാണ് ചലഞ്ച് നടത്തിയത്. ഇതിനായി പണം സമാഹരിക്കുക രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് എഎല്‍എസ് ഐസ് ബക്കറ്റ് ചലഞ്ചിലൂടെ ലക്ഷ്യമിട്ടത്. 

ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച അന്റണി സെനര്‍ഷ്യ ജൂനിയര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇന്ന് ഈ രോഗത്തിന്റെ ഏറ്റവും പ്രശസ്തനായ രോഗി സ്റ്റീഫന്‍ ഹോക്കിങ്ങും വിടപറഞ്ഞു. 50 വര്‍ഷത്തില്‍ അധികമായി സ്റ്റീഫന്‍ ഹോക്കിങ് ജീവിച്ചത് ഈ രോഗവുമായാണ്. ഈ നൂറ്റാണ്ടിലെ ശാസ്ത്രഞ്ജന്‍ എന്ന ഖ്യാദിയോടെയാണ് അദ്ദേഹം 76 ാം വയസ്സില്‍ വിടപറഞ്ഞത്. എന്നാല്‍ അദ്ദേഹത്തെ കസേരയ്ക്കുള്ളില്‍ ഇരുത്തിയ ആ രോഗം ഇപ്പോഴും ഇവിടെ തുടരുകയാണ്. 

നാഡീകോശങ്ങളെ ബാധിക്കുന്ന അത്യപൂര്‍വ്വമായ ന്യൂറോളജിക്കല്‍ രോഗങ്ങളെയാണ് എഎല്‍എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മസിലുകളുടെ സ്വതന്ത്ര്യമായ ചലനവും നിയന്ത്രണവുമെല്ലാം നഷ്ടപ്പെടാന്‍ ഇത് കാരണമാകും. ഹോക്കിങ്ങിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ ഡിസീസാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരിയാണ്. ഈ രോഗം ബാധിക്കുന്നവര്‍ പൂര്‍ണമായി ചലനം നഷ്ടമാകും. നടക്കാനോ ചവക്കാനോ കൈ അനക്കാനോ ആവാതെ പൂര്‍ണമായി തളര്‍ന്നുപോകും. പതുക്കെ ശ്വാസം എടുക്കുന്നതിനെയും രോഗം ബാധിക്കും. 

ഈ രോഗം ബാധിച്ചവരുടെ ശരീരത്തിലെ നാഡീ കോശങ്ങള്‍ക്ക് തലച്ചോറുമായും നട്ടെല്ലുമായും മസിലുകളുമായുള്ള ബന്ധം നഷ്ടമാകും. മസിലുകളിലേക്ക് നിര്‍ദേശങ്ങള്‍ ലഭിക്കാതാവുന്നതോടെ  മോട്ടോര്‍ ന്യൂറോണ്‍ ബാധിച്ചവര്‍ പതിയെ മരിക്കാന്‍ തുടങ്ങും. എഎല്‍എസ് രോഗ ബാധിച്ചവരില്‍ ഭൂരിഭാഗം പേരും അഞ്ച് വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനാണ് സാധ്യത. 

ഈ രോഗവുമായി പത്ത് വര്‍ഷം അതിജീവിക്കുന്നവര്‍ പത്ത് ശതമാനം മാത്രമാണ്. അത്തരത്തില്‍ അപൂര്‍വം ചിലരില്‍ ഒരാളാണ് ഹോക്കിങ്. 21 വയസില്‍ ബാധിച്ച രോഗവുമായി 55 വര്‍ഷങ്ങളാണ് അദ്ദേഹം ജീവിച്ചത്. 

ഈ രോഗത്തെ ചികിത്സിച്ച് മാറ്റാനോ രോഗത്തെ നിയന്ത്രിക്കാനോ സാധിക്കില്ല. രോഗസാധ്യത കാണുന്നതിന് അനുസരിച്ച് ചികിത്സിക്കുക എന്നതു മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ആര്‍ക്ക് എപ്പോള്‍ ഈ രോഗം വരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അജ്ഞാതമായ ഒരു കാരണം നമ്മുടെ ശരീരം എഎല്‍എസിന് കീഴ്‌പ്പെടുകയാണ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com