കൊറോണ മനുഷ്യരില്‍ എത്തിയത് തെരുവു നായ്ക്കളില്‍നിന്ന്? ; വവ്വാലുകളില്‍നിന്നു വൈറസ് പടര്‍ന്നത് നായ്ക്കളിലേക്കാവാമെന്ന് പഠനം

കൊറോണ മനുഷ്യരില്‍ എത്തിയത് തെരുവു നായ്ക്കളില്‍നിന്ന്? ; വവ്വാലുകളില്‍നിന്നു വൈറസ് പടര്‍ന്നത് നായ്ക്കളിലേക്കാവാമെന്ന് പഠനം
കൊറോണ മനുഷ്യരില്‍ എത്തിയത് തെരുവു നായ്ക്കളില്‍നിന്ന്? ; വവ്വാലുകളില്‍നിന്നു വൈറസ് പടര്‍ന്നത് നായ്ക്കളിലേക്കാവാമെന്ന് പഠനം
Updated on
1 min read


ലോകമാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് മനുഷ്യരില്‍ എത്തിയത് തെരുവു നായ്ക്കളില്‍നിന്നാവാമെന്ന് പഠനം. വവ്വാലുകളില്‍നിന്നു നായ്ക്കളിലേക്കും നായ്ക്കളില്‍നിന്നു മനുഷ്യരിലേക്കും വൈറസ് പടര്‍ന്നിരിക്കാമെന്നാണ് മോളിക്കുളാര്‍ ബയോളജി ആന്‍ഡ് ഇവല്യൂഷന്‍ ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

വവ്വാലുകളില്‍നിന്നാണ് സാര്‍സ് കൊറോണ വൈറസ്-2 ഉത്ഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ ഏതാണ്ട് തീര്‍ച്ചയില്‍ എത്തിയിട്ടുണ്ടെങ്കിലും അതെങ്ങനെ മനുഷ്യരില്‍ എത്തി എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വവ്വാലുകളില്‍നിന്ന് ഈനാംപേച്ചിയിലേക്കും അതില്‍നിന്നു മനുഷ്യരിലേക്കും വന്നെന്നാണ് പൊതുവേ സ്വകരിക്കപ്പെട്ട അഭിപ്രായം. പാമ്പുകളിലൂടെയാവാം വൈറസ് മനുഷ്യരില്‍ എത്തിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ ഈനാംപേച്ചിയിലും പാമ്പിലുമെല്ലാം കണ്ടെത്തിയ കൊറോണ വൈറസ് കോവിഡ് 19ന് കാരണമായ സാര്‍സ് കൊറോണ വൈറസ്-2മായി വ്യ്ത്യാസമുള്ളതാണെന്നാണ് കാനഡ ഒട്ടാവ സര്‍വകലാശാലയിലെ സുവ സിയ പറയുന്നത്. വൈറസ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി അപഗ്രഥനം ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയതെന്ന് സിയ പറയുന്നു.

വൈറസുകളെ പ്രതിരോധിക്കാന്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ സ്വാഭാവികമായുള്ള സംവിധാനങ്ങളുണ്ട്. സാപ് എന്നു വിളിക്കുന്ന ഈ പ്രതിരോധ സംവിധാനത്തിലെ സിപിജി രാസ സംയുക്തങ്ങളാണ് വൈറസിനെ ശരീരത്തില്‍ വാസമുറപ്പിക്കുന്നതില്‍നിന്നു തടയുന്നത്. ഈ സിപിജിയുടെ അളവു കുറച്ച് പ്രതിരോധ ശേഷി ദുര്‍ബലമാക്കാനുള്ള കഴിവ് സാര്‍സ് കൊറോണ വൈറസിനുണ്ട്.  നായ്ക്കളില്‍ കുടല്‍ രോഗമുണ്ടാക്കുന്ന വൈറസ് ജീനോമുകളിലെ സിപിജി അളവ് നോവല്‍ കൊറോണ വൈറസിന് സാമ്യമുള്ളതാണെന്ന് സിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വവ്വാലുകളില്‍നിന്ന് നായ്ക്കളിലേക്കും അതുവഴി മനുഷ്യരിലേക്കും വൈറസ് എത്തിയിരിക്കാമെന്ന നിഗമനത്തില്‍ പഠനം എത്തുന്നത്.

വൈറസ് ഉള്ള വവ്വാലുകളെ തിന്ന നായ്ക്കളുടെ കുടലുകളിലേക്ക് വൈറസ് ബാധ എത്തിയിരിക്കാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. തെരുവു നായ്ക്കള്‍ ആയിരിക്കാം ഇത്തരത്തില്‍ വൈറസ് വാഹകര്‍ ആയി മാറിയതെന്നും പഠനം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com