കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയുന്നതിനെ കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. സത്യവും അസത്യവുമായ വാർത്തകളും അഭ്യൂഹങ്ങളും വാട്സ് ആപ് സർവകലാശാലകളിലടക്കം പരന്നു നടക്കുന്നുണ്ട്. രോഗം പടരുമ്പോൾ തന്നെ, നിരവധി പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. എന്നാൽ രോഗം ഭേദമായവർക്ക് വീണ്ടും കോവിഡ് 19 ബാധക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന ചോദ്യവും ഇതിനിടയിൽ സജീവമാണ്.
രണ്ടാമതും വൈറസ് ബാധിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ആവശ്യമായ വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ഡോക്ടർ നിവേദിത ഗുപ്തയെ ഉദ്ധരിച്ച് ദി ക്വിൻറ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ രണ്ടാമതും വൈറസ് ബാധിക്കുമെന്ന സാധ്യത തള്ളിക്കളയാനാകില്ല. അതിൽ ചെറിയ സാധ്യത മുന്നിൽകണ്ടു മാത്രമേ മുന്നോട്ടുപോകാനാകുവെന്നും അവർ പറയുന്നു.
ഇപ്പോൾ ലോകം കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ്. ഇതിനുമുമ്പ് ഇത്തരത്തിലൊരു വൈറസിനെ ലോകം നേരിട്ടിട്ടില്ല. എങ്കിലും ലോകം മുഴുവൻ ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാജ്യങ്ങളിലും മരണനിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു.
കൊറോണ വൈറസ് ബാധിക്കുന്നത് ശ്വസനേന്ദ്രിയങ്ങളെയാണ്. ഇവ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകർന്നുവെന്നാണ് പൊതുവെയുള്ള നിഗമനവും. വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കും. പ്രതിരോധ ശേഷി കുറവുള്ളവരിലാണ് കോവിഡ് രൂക്ഷമായി ബാധിക്കുക. ഉയർന്ന രക്തസമ്മർദമുള്ളവർ, വൃക്കരോഗികൾ, ഹൃദ്രോഗികൾ, കാൻസറിന് കീമോ ചെയ്യുന്നവർ, എയ്ഡ്സ് രോഗികൾ തുടങ്ങിയവർക്ക് രോഗം മൂർച്ഛിക്കാനുള്ള സാധ്യത വളരെയധികമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates