

ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസണ്‍ ബേബി ഷാംപുവിന്റെ വിൽപ്പന തടയാൻ സംസ്ഥാനങ്ങളോട് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. സാംപിൾ പരിശോധനയിൽ ഗുണ നിലവാരമില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലവകാശ കമ്മീഷൻ ഇതു സംബന്ധിച്ച് കത്ത് നൽകി. വിൽപ്പന തടയാനും കടകളിലെ സ്റ്റോക്കിൽ നിന്ന് ഇവ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജയ്പൂരിലെ ഡ്രഗ് ടെസ്റ്റ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഫോർമൽ ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിൽപ്പന തടഞ്ഞത്. അഞ്ച് സംസ്ഥാനങ്ങളോട് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി ഷാംപുവിന്റെയും പൗഡറിന്റെയും ഗുണ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ആസ്ബസ്റ്റോസ്, കാർസിനോജനിക് എന്നിവയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ്സാംപിൾ ടെസ്റ്റ് നടത്താൻ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. ആന്ധ്രപ്രദേശ് (സൗത്ത്), ജാർഖണ്ഡ് (ഈസ്റ്റ്), രാജസ്ഥാൻ (വെസ്റ്റ്), മധ്യപ്രദേശ് (സെൻട്രൽ), അസം (നോർത്ത് ഈസ്റ്റ്) എന്നീ സംസ്ഥാനങ്ങളോടാണ് സാംപിൾ ടെസ്റ്റ് ആവശ്യപ്പെട്ടത്.
രാജസ്ഥാനിലെ സാംപിൾ ടെസ്റ്റ് ഫലം പുറത്തു വന്നതോടെയാണ് വിൽപ്പന തടയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ട് പുറത്തുവരാനുണ്ട്. രാജസ്ഥാൻ ഡ്രഗ് കൺട്രോള്‍ ഓഫീസറോട് പൗഡറിന്റെ പരിശോധന ഫലം എത്രയും പെട്ടെന്ന് അയക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates