ലോകത്തിന്റെ മുതുമുത്തശ്ശി വിടവാങ്ങി; മരണം 117ാം വയസില്‍

രണ്ട് ലോക മഹായുദ്ധങ്ങളും എമ്മയെന്ന മുത്തശിയുടെ മുന്നിലൂടെ കടന്നുപോയി. 11 പോപ്പുമാരുടേയും, 12 ഇറ്റാലിയന്‍ പ്രസിഡന്റുമാരുടേയും കാലയളവില്‍ ജീവിച്ച എമ്മയുടെ മരണം ഉറക്കത്തിലായിരുന്നു
ലോകത്തിന്റെ മുതുമുത്തശ്ശി വിടവാങ്ങി; മരണം 117ാം വയസില്‍

റോം: ലോകത്തിന്റെ മുഴുവന്‍ മുതുമുത്തശ്ശിയായ എമ്മാ മൊറാനോ എന്ന നൂറ്റിപ്പതിനേഴുകാരി അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായിരുന്നു മൊറാനോ.

ശനിയാഴ്ച ഇറ്റലിയിലെ വെര്‍ബാനിയ നഗരത്തിലായിരുന്നു മരണം. 1899 നവംബര്‍ 29നായിരുന്നു മൊറാനോയുടെ ജനനം. മരിക്കുമ്പോള്‍ 117 വര്‍ഷവും 137 ദിവസവും എമ്മ ഈ ലോകത്ത് പിന്നിട്ടിരുന്നു. 

രണ്ട് ലോക മഹായുദ്ധങ്ങളും മൊറാനോയെന്ന മുത്തശിയുടെ മുന്നിലൂടെ കടന്നുപോയി. 11 പോപ്പുമാരുടേയും, 12 ഇറ്റാലിയന്‍ പ്രസിഡന്റുമാരുടേയും കാലയളവില്‍ ജീവിച്ച മൊറാനോയുടെ മരണം ഉറക്കത്തിലായിരുന്നു. 

ജീവിതം തീര്‍ത്ത എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചായിരുന്നു എമ്മ മൊറാനോയുടെ ഈ 117 വര്‍ഷം. ഒന്നാം ലോക മഹായുദ്ധ കാലത്ത് എമ്മയ്ക്ക് തന്റെ കാമുകനെ നഷ്ടമായി. പിന്നീട് വിവാഹം കഴിച്ച വ്യക്തിയെ എമ്മയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഏക ആശ്വാസമായിരുന്ന തന്റെ കുഞ്ഞിനേയും അധികം താമസിക്കാതെ എമയ്ക്ക് നഷ്ടമായി. 

പിന്നീട് തനിച്ച് ജീവിച്ച എമ്മ 65 വയസുവരെ ഒരു ജൂട്ട് ഫാക്ടറിയില്‍ ജോലി ചെയ്തു. വളരെ കുറച്ച് പച്ചക്കറികള്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന എമ്മയ്ക്ക് ബിസ്‌കറ്റായിരുന്നു ഏറ്റവും ഇഷ്ടം. 2011ല്‍ എമ്മയെ ഇറ്റലി സര്‍ക്കാര്‍ ഒര്‍ഡര്‍ ഓഫ് മെറിറ്റ് ബഹുമതി നല്‍കി ആദരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com