കാലിഫോർണിയ: തുടർച്ചയായ മോഷണങ്ങൾ മൂലം കാലിഫോർണിയ താഹോ നെയ് തടാകത്തിനു സമീപമുള്ള പ്രദേശവാസികൾ പൊറുതിമുട്ടുകയാണ്. കഴിഞ്ഞ വേനൽ മുതൽ ഇതുവരെയായി പ്രദേശത്തെ നാൽപ്പതോളം വീടുകളാണ് കൊള്ളയടിക്കപ്പെട്ടത്. മനുഷ്യർ ആരുമല്ല ഈ മോഷണങ്ങൾക്ക് പിന്നിൽ എന്നതാണ് ഇതിന്റെ കൗതുകം.
വീടുകൾ കയറി കൊള്ള നടത്തുന്നത് ഒരു കരടിയാണ്! ആഹാരമാണ് ലക്ഷ്യം. ശരാശരി കരടിയെ അപേക്ഷിച്ച് ഭാരക്കൂടുതലുള്ളതാണ് കാലിഫോർണിയൻ പൊലീസ് തിരക്കുന്ന ഈ കരടി. 227 കിലോ ഭാരമുള്ള കരടിക്ക് പ്രദേശവാസികൾ 'ഹാങ്ക് ദി ടാങ്ക്' എന്നാണ് പേര് നൽകിയിരിക്കുന്നത്. വേനലിലുള്ള ഭക്ഷ്യ ക്ഷാമമാണ് മോഷണ പരമ്പരയ്ക്ക് പിന്നിൽ.
വീടുകളിലെത്തുന്ന ഹാങ്ക് തന്റെ ശക്തി ഉപയോഗിച്ച് പൂട്ടുകളും മറ്റും തുറന്നാണ് മോഷണം. മൃഗശാലയിലേക്ക് ഹാങ്കിനെ മാറ്റണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. മനുഷ്യരെ തീരെ ഭയമില്ലാത്തതിനാൽ ദയാവധത്തിന് കരടിയെ വിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കാഴ്ചയിൽ ഭീമനും കട്ടിയേറിയ കറുത്ത രോമങ്ങളും ഉളളതിനാൽ ഹാങ്കിനെ തിരിച്ചറിയുക എളുപ്പമാണ്. സാധാരണ കരടികളെ വിരട്ടിയോടിക്കുന്ന ശ്രമങ്ങളെല്ലാം ഹാങ്കിന്റെ കാര്യത്തിൽ വിഫലമായി.
ഭക്ഷണത്തോടുള്ള അമിതമായ ആർത്തിയാണ് ഹാങ്കിന്റെ ഭാരത്തിന് പിന്നിലെന്ന് പ്രാദേശിക വന്യജീവി സംരക്ഷണ സംഘടനയായ ദി ബിയർ ലീഗ് പറയുന്നു. കരടിയുടെ വിഷയത്തിൽ ദയാവധമല്ല, അതിനെ മൃഗശാലയിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമെന്നാണ് സംഘടനയുടെ പക്ഷം. സാധാരണ കരടികളുടെ ഭക്ഷണ രീതിയല്ല ഹാങ്കിന്റേത്. ഹാങ്കിനെ കുറിച്ച് 150ഓളം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. മൃഗശാലയിലേക്ക് മാറ്റി ഹാങ്കിന് കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തണമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates