ചത്ത എട്ടുകാലിയെ "നെക്രോബോട്ടിക് സ്പൈഡർ" ആക്കി മാറ്റി ശാസ്ത്രജ്ഞർ. ചത്ത ചിലന്തികളുടെ കാലുകളിലേക്ക് വായൂ പമ്പ് ചെയ്ത് അവയെ യാന്ത്രികമായി വസ്തുക്കളെ പിടിക്കാൻ കഴിയുന്ന തരത്തിൽ മാറ്റിയെടുക്കുകയായിരുന്നു സംഘം. പ്രാണികളെ പിടിക്കുന്നതിനോ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സംയോജിപ്പിക്കുന്ന ജോലികൾക്കോ ഇവ പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തൽ.
മനുഷ്യരിൽ നിന്നും മറ്റ് സസ്തനികളിൽ നിന്നും വ്യത്യസ്തമായി ചിലന്തികൾ അവയുടെ കൈകാലുകൾ ചലിപ്പിക്കാൻ പേശികൾക്ക് പകരം ഹൈഡ്രോളിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. എട്ടുകാലിയുടെ തലയ്ക്ക് സമീപമുള്ള ഒരു അറ ചുരുങ്ങുമ്പോഴാണ് കാലുകളിലേക്ക് രക്തം ഒഴുകുന്നത്, ഈ സമ്മർദ്ദം മൂലമാണ് അവ കാലുകൾ നീട്ടുന്നത്. അറ വികസിച്ച് സമ്മർദ്ദം കുറയുമ്പോൾ കാലുകൾ ചുരുങ്ങുകയും ചെയ്യും. ഈ ഹൈഡ്രോളിക് പ്രവർത്തനം നിയന്ത്രിക്കാനാണ് ശാസ്ത്രജ്ഞർ പരിശ്രമിച്ചത്.
ചിലന്തിയുടെ പ്രോസോമ അറയിൽ ഒരു സൂചി തിരുകുകയും സൂപ്പർ ഗ്ലൂ ഉപയോഗിച്ച് സീൽ ചെയ്ത് വയ്ക്കുകയും ചെയ്തു. സിറിഞ്ചിലൂടെ വായൂ കയറ്റിവിട്ടപ്പോൾ ചിലന്തിയുടെ കാലുകൾ വികസിച്ചു. ഒരു സെക്കൻഡിനുള്ളിൽ ചലനം ഉണ്ടായെന്നാണ് ഗവേഷകർ പറയുന്നത്.
റോബോട്ട് ചിലന്തിയെ ഉപയോഗിച്ച് പല പിക്ക് ആൻഡ് പ്ലേസ് ടാസ്‌ക്കുകളും ചെയ്യാൻ സംഘത്തിന് കഴിഞ്ഞു. ചത്ത ചിലന്തികൾക്ക് സ്വന്തം ശരീരഭാരത്തിന്റെ 130 ശതമാനത്തിലധികം ഭാരം ഉയർത്താൻ കഴിയുമെന്നും ചില സമയങ്ങളിൽ അതിനേക്കാൾ കൂടുതൽ ഭാരം വഹിക്കുമെന്നുമാണ് സംഘം വിലയിരുത്തിയത്. ചെറിയ ചിലന്തികൾ കൂടുതൽ ഭാരം ഉയർത്തുമെന്നാണ് ഇവർ പറയുന്നത്. നേരെമറിച്ച്, ചിലന്തി വലുതാണെങ്കിൽ, ശരീരഭാരവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ഉയർത്തുന്ന ഭാരം കുറവാണെന്നും അവർ കണ്ടെത്തി. അമേരിക്കയിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates