ചെന്നൈ: മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവിൽ മഹേന്ദ്രനും ദീപയും ഒന്നിച്ചു. വേദമന്ത്രങ്ങളുടെ അകമ്പടിയോടെ മാനസികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള വിനായകക്ഷേത്രത്തിൽ ഇന്നലെ രാവിലെ 9.15-ന് മഹേന്ദ്രൻ ദീപയുടെ കഴുത്തിൽ താലി ചാർത്ത, ഇരുവരും മാലകളണിഞ്ഞു. മെഡിക്കൽ ഓഫീസർമാരെയും ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയുമൊക്കെ സാക്ഷിയാക്കിയായിരുന്നു വിവാഹം.
ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ച ഇരുവർക്കും വിവാഹസമ്മാനവുമായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനുമെത്തി. ഇരുവർക്കും ജോലിനൽകിക്കൊണ്ടുളള നിയമന ഉത്തരവായിരുന്നു മന്ത്രിയുടെ സമ്മാനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽഹെൽത്തിലെ വാർഡ് മാനേജരായാണ് നിയമനം. 15,000 രൂപ വീതമാണ് ശമ്പളം.
രണ്ടുവർഷംമുമ്പാണ് മഹേന്ദ്രൻ ചികിത്സയ്ക്കായി ഇവിടെയെത്തിയത്. രോഗം ഭേദമായതോടെ ഇവിടെയുള്ള ഡേ കെയർ സെന്ററിൽ ജോലിചെയ്യാൻ തുടങ്ങി. ബിസിനസ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദവും എം ഫിലും പൂർത്തിയാക്കിയിട്ടുണ്ട് മഹേന്ദ്രൻ. എം എയും ബി എഡും പൂർത്തിയാക്കിയ ദീപ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ അച്ഛൻ മരിച്ചതാണ് മാനസികനില തെറ്റാൻ കാരണം. ഒന്നരവർഷംമുമ്പ് ചികിത്സ തേടിയെത്തിയ ദീപയും രോഗം കുറഞ്ഞതോടെ ഡേ കെയറിൽ സെന്ററിൽ പരിശീലനത്തിനെത്തി. 42-കാരനായ മഹേന്ദ്രനും 36-കാരിയായ ദീപയും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞ ഡോക്ടറാണ് ഇരുവരുടെയും ബന്ധുക്കളുമായി ആലോചിച്ച് വിവാഹം ഉറപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates