'ആരാധകരെ ശാന്തരാകുവിൻ!', രണ്ട് പതിറ്റാണ്ടിന് ശേഷം കപീഷ് വീണ്ടും വായനക്കാരിലേക്ക്
കഡുവനത്തിനുള്ളിൽ മാന്ത്രികവാൽ നീട്ടി കൂട്ടുകാർക്ക് രക്ഷകനായിരുന്ന ബുദ്ധിശാലിയായ കുട്ടിക്കുരങ്ങന്‍ കപീഷിനെ ഓർമ്മയില്ലേ? പൂമ്പാറ്റയിലൂടെ ലക്ഷക്കണക്കിന് കുട്ടിവായനക്കാരെ രസിപ്പിച്ചിരുന്ന ചിത്രകഥ പുസ്തകരൂപത്തിൽ വായനക്കാരിലേക്ക് വീണ്ടും. 1978ൽ പൂമ്പാറ്റയിൽ തുടങ്ങിയ ചിത്രകഥ 1989ൽ പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ 2000 വരെ ബാലരമയിലേക്ക് ചേക്കേറി.
'പൂമ്പാറ്റ മാഗസിൻ' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് കപീഷിന്റെ ഈ പുനർജന്മമെന്ന് പൂമ്പാറ്റയുടെ മുൻ എഡിറ്റർ ആർ ഗോപാലകൃഷ്ണൻ പറയുന്നു. പൂമ്പാറ്റയിൽ വരുന്നതിന് മുൻപ് 1965 ൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു ചിത്രകഥ പ്രസിദ്ധീകരിച്ചിരുന്നത്. എഴുത്തുകാരൻ അനന്ത പൈയും ചിത്രകാരൻ മോഹൻദാസുമായിരുന്നു കപീഷിന്റെ ശിൽപികൾ. പൈകോ പ്രസിദ്ധീകരണമായ പൂമ്പറ്റയിലെ കപീഷിന് വിഐപികളടക്കം നിരവധി ആരാധകരുണ്ടായിരുന്നു. എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ കപീഷിന്റെ ആരാധകനായിരുന്നു. 'സഖാവ് കപീഷ്' എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ കപീഷിന്റെ കോപ്പിറൈറ്റ് പ്രസാധകരായ അനന്തര പൈ അനിമേഷൻ ചിത്ര നിർമാതാക്കളായ കളർചിപ്‌സിന് വിറ്റു. 35,000 ഓളം അംഗങ്ങൾ ഉള്ള പൂമ്പാറ്റ മാഗസിൻ എഫ്ബി പേജിൽ കപീഷിന്റെ തിരിച്ചുവരവ് അന്വേഷിച്ച് നിരന്തരം ചോദ്യം ഉയന്നതോടെ പൈകോ കമ്പനി പ്രതിനിധി അജയ് പൈയ്യും മോഹൻദാസും ചേർന്ന് നടത്തിയ ശ്രമത്തിന്റെ ഫലമായി മലയാളത്തിൽ ചിത്രകഥ പ്രസിദ്ധീകരിക്കാനുള്ള കോപ്പിറൈറ്റ് തിരിച്ചുവാങ്ങി.
മുൻപ് പ്രസിദ്ധീകരച്ച കട്ട് കളറിലാണ് ചിത്രകഥ പുസ്തകരൂപത്തിലും മടങ്ങി എത്തുന്നത്. 64 പേജുകളുള്ള പുസ്തകം 120 രൂപയ്ക്ക് കേരളത്തിലെ എല്ലാ പുസ്തക ശാലകളിൽ ലഭ്യമാവും. ദ്വൈമാസികയായോ ത്രൈമാസികയായോ കപീഷ് തുടർന്നും പ്രസിദ്ധീകരിക്കുമെന്ന് പൈകോ പ്രതിനിധി അജയ് പൈ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

