ഒന്നിച്ചുപഠിച്ചവര്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയാല്‍ എങ്ങനെയുണ്ടാകും? ഒന്നും രണ്ടും പേരല്ല, 155ഓളം പേര്‍!. സിഇഒ, സിടിഒ, സാങ്കേതിക വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, അക്കാദമിക് വിദഗ്ധര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സംരംഭകര്‍ എന്നിങ്ങനെ വ്യത്യസ്ത തുറകളിലേക്ക് വഴിതിരിഞ്ഞൊഴുകിയവരുടെ സംഗമം കൂടിയായിരിക്കും അത്. ഇങ്ങനെയൊരു അപൂര്‍വ്വ സംഗമം നടത്തിയിരിക്കുകയാണ് 1992-96ബാച്ചില്‍ തിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ പഠിച്ച ഒരു സംഘം.
2022 ജൂലൈ മുതല്‍ തുടങ്ങിയ കൂടിയാലോചനകള്‍ക്കൊടുവിൽ ഡിസംബര്‍ 29,30 ദിവസങ്ങളില്‍ 'സിൽവർ സ്പ്ലാഷ്' അരങ്ങേറി. കോളജ് വിട്ടിറങ്ങി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സംഘത്തിന് തിരുവനന്തപുരത്തെ എസ്ച്യുറി സരോവര്‍ പോര്‍ട്ടിക്കോ റിസോര്‍ട്ട് സ്വാഗതമോതി. ഒന്നിച്ച് ഭക്ഷണം കഴിച്ചും ഫോട്ടോ എടുത്തും പഴയ ഓര്‍മ്മകളും പുത്തന്‍ വിശേഷങ്ങളും അവര്‍ പങ്കുവച്ചു. ചിലര്‍ ഭാര്യയും മക്കളുമൊക്കെയായാണ് പഴയ സുഹൃത്തുക്കളെ കാണാനെത്തിയത്. കോളജ് ഓര്‍മ്മകളിലേക്ക് മാത്രമല്ല പഴയ ഹോസ്റ്റല്‍ കാലഘട്ടത്തിലേക്കും ഈ ഒത്തുചേരല്‍ കൂട്ടിക്കൊണ്ടുപോയെന്നാണ് ഇവര്‍ പറയുന്നത്.
'ഞാന്‍ ഇത് ശരിക്കും ആസ്വദിച്ചു. 1996ല്‍ ഞങ്ങളെല്ലാവരും ഇവിടെ നിന്ന് പോയി ഇപ്പോള്‍ 25 വര്‍ഷത്തിന് ശേഷം ഞങ്ങളുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. വീണ്ടും ഒത്തുചേരാന്‍ ഉന്മേഷം നല്‍കുന്നു', യുഎസ്സില്‍ നിന്നെത്തിയ ജയകുമാര്‍ പറഞ്ഞു. 'രസകരമായ പഴയ കോളജ് കാലഘട്ടത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോകുന്നതായിരുന്നു ഈ റീയൂണിയന്‍' എന്നാണ് എബി എം മുല്ലശ്ശേരിയുടെ വാക്കുകൾ. പ്രവീൺ എസ് കുമാർ, ടിജോ പുന്നൂസ്, ആനി ജോസഫ്, ബിനു ആർ, സൂരാജ് ആർ എസ്, സുഹാന അനിൽ, സുനിൽ പി സ്റ്റാൻലി എന്നിവരടങ്ങിയ കോർ കമ്മറ്റിയാണ് ഈ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത്.
എല്ലാവരും ഒന്നിച്ചുള്ള ഒരു ബോട്ട് യാത്രയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒരു വൈകുന്നേരം സംഗീതവും നൃത്തവും സ്‌കിറ്റുമെല്ലാം അരങ്ങേറി. പരിപാടികളില്‍ പങ്കെടുത്ത പലരും തങ്ങളുടെ കോളജ് ദിനങ്ങള്‍ ഒന്നുകൂടി ആസ്വദിക്കുകയായിരുന്നു മറ്റുചിലരാകട്ടെ അന്ന് പുറത്തെടുക്കാന്‍ കഴിയാതെപോയ അഭിരുചികള്‍ പലതും അതേ സൗഹൃദവലയത്തില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ