ചെലവ് 45 ലക്ഷത്തിലധികം, എല്ലാം വിറ്റുപെറുക്കി യുഎസ് യാത്ര, ഒടുവില്‍ നാടുകടത്തല്‍; 'ചതിയുടെ ഡോങ്കി റൂട്ട്'

മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗത്തിനും പറയാനുള്ളത് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് നടത്തിയ യാത്രയില്‍ സര്‍വതും നഷ്ടപ്പെടതിന്റെയും വഞ്ചിക്കപ്പെട്ടതിന്റെയും അനുഭവങ്ങളാണ്
us deportation Image
pti
Updated on
2 min read

അനധികൃത കുടിയേറ്റക്കാരെന്ന പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരുടെ പേരില്‍ രാജ്യത്ത് രാഷ്ട്രീയ പോര് കനക്കുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ കാലുകളില്‍ ചങ്ങലപൂട്ടിട്ടും കൈകള്‍ വിലങ്ങിട്ട് ബന്ധിച്ചും സൈനിക വിമാനത്തില്‍ നാട്ടിലേക്ക് മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ രാഷ്ട്രീയ ചര്‍ച്ചകള്‍. എന്നാല്‍, മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗത്തിനും പറയാനുള്ളത് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് നടത്തിയ യാത്രയില്‍ സര്‍വതും നഷ്ടപ്പെടതിന്റെയും വഞ്ചിക്കപ്പെട്ടതിന്റെയും അനുഭവങ്ങളാണ്.

ഏജന്റുമാരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കുടുംബത്തിനുണ്ടായിരുന്ന ഭൂമിയുള്‍പ്പെടെ വില്‍പന നടത്തിയും പണം കടം വാങ്ങിയും യുഎസിലേക്ക് തിരിച്ച വ്യക്തിയാണ് 20 കാരനായ സൗരവ്. 45 -46 ലക്ഷം രൂപയായിരുന്നു യാത്രയ്ക്കായി സൗരവിന്റെ കുടുംബം ചെലവിട്ടത്. പഞ്ചാബിലെ ചാണ്ഡിവാല സ്വദേശിയായ സൗരവ് ഡിസംബര്‍ 17 നാണ് യുഎസിലേക്ക് തിരിച്ചത്. ആംസ്റ്റര്‍ഡാം, പനാമ, മെക്‌സികോ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ജനുവരി 27 ന് യുഎസ് അതിര്‍ത്തിയിലെത്തിയ സൗരവ് സുരക്ഷാ സേനയുടെ പിടിയിലാകുകയായിരുന്നു.

പിന്നീട് 18 ദിവസം തടങ്കല്‍ വാസം, ഈ സമയത്ത് കയ്യിലുണ്ടായിരുന്ന ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നു എന്ന് പറഞ്ഞാണ് പുറത്തിറക്കിയത്. കൈകാലുകള്‍ ബന്ധിച്ച് തുടങ്ങിയ ആയാത്ര ഒടുവില്‍ യാത്ര അവസാനിച്ചത് അമൃത്സര്‍ വിമാനത്താവളത്തിലും.

ഗുരുദാസ്പൂര്‍ സ്വദേശിയായ ഹര്‍ജിത്ത് സിങ്ങിന്റെയും അനുഭവം സമാനമാണ്. 97 ലക്ഷം രൂപയാണ് ഹര്‍ജിത്തിനും ബന്ധുവിനും യുഎസ് യാത്രയ്ക്കായി ചെലവായത്. നിയമ വിധേയമായി യുഎസില്‍ എത്തിക്കും എന്ന വാഗ്ദാനം വിശ്വസിച്ചാണ് യാത്ര പുറപ്പെട്ടത്. ജനുവരി 27 നാണ് യുഎസ് അതിര്‍ത്തിയില്‍ വച്ച് ഇരുവരും പിടിയിലാവുകയായിരുന്നു.

Us deportation
സൈനിക വിമാനത്തിന്റെ ഉള്‍വശം IANS

ഏജന്‍സിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചായിരുന്നു മന്‍താജ് സിങ് എന്ന 22 കാരനെ കുടുംബം യുഎസിലേക്ക് അയക്കുന്നത്. തങ്ങള്‍ക്കുണ്ടായിരുന്ന കൃഷിഭുമിയും ആഭരണങ്ങളും വില്‍പന നടത്തിയും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് യാത്രയ്ക്കുള്ള പണം കുടുംബം കണ്ടെത്തിയത്. 45 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കുടുംബത്തിന് മേലുള്ള ബാധ്യത. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന ഏറ്റവും ദുര്‍ഘടമായ കുടിയേറ്റ പാതയിലൂടെ യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ച മന്‍താജ് സിങും ഒടുവില്‍ നാട്ടിലേക്ക് തിരിച്ചെത്തി. കുടുംബത്തിന്റെ അതിജീവനത്തിന് ഇനി സര്‍ക്കാര്‍ സഹായമില്ലാതെ കഴിയില്ലെന്നാണ് മന്‍താജ് സിങിന്റെ മാതാവ് പറയുന്നത്. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ നിന്നും നേരിട്ട് യുഎസിലേക്കുള്ള വിമാനത്തിലായിരിക്കും യാത്ര എന്നായിരുന്നു ഹോഷിയാര്‍പൂര്‍ സ്വദേശിയായ ഹര്‍ജീത്ത് സിങ്ങിന് ഏജന്റ് നല്‍കിയ വാഗ്ദാനം. ഒടുവില്‍ എത്തിപ്പെട്ടത് ഡോങ്കി റൂട്ടിലും. ഇവരുടെ സ്വന്തം നാട്ടുകാരനായ ഏജന്റാണ് ഹര്‍ജീത് സിങ്ങിനെ യുഎസിലേക്ക് കൊണ്ടുപോകാന്‍ ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ ഭാര്യ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.

ശനിയാഴ്ച രാത്രി ഇന്ത്യയിലെത്തിയ 119 പേരില്‍ ഭൂരിഭാഗവും 18 - 30 വയസിന് ഇടയില്‍ ഉള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com