'വളരെ മികച്ച ഒരിത്'- മുംബൈയുടെ 6-1ന്റെ പരിഹാസ പോസ്റ്റ്; പിന്നാലെ 3-0ത്തിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ ചുട്ട മറുപടി; പൊങ്കാലയിട്ട് ആരാധകർ

'വളരെ മികച്ച ഒരിത്'- മുംബൈയുടെ 6-1ന്റെ പരിഹാസ പോസ്റ്റ്; പിന്നാലെ 3-0ത്തിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ ചുട്ട മറുപടി; പൊങ്കാലയിട്ട് ആരാധകർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഫത്തോർഡ: ഐഎസ്എല്ലിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് തകർത്തെറിഞ്ഞത് ആരാധകർ ആഘോഷിക്കുകയാണ്. മുംബൈ സിറ്റി എഫ്സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മലയാളി ആരാധകരുടെ പൊങ്കാലയാണ്. അതിനൊരു കാരണവും ഉണ്ട്.

ഇന്നലത്തെ പോരാട്ടത്തിന് രണ്ട് ദിവസം മുൻപ് മുംബൈ സിറ്റി അവഹേളനപരമായ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ മുംബൈ ടീമിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചതോടെയാണ് ആരാധകർ പൊങ്കാലയുമായി എത്തിയത്. 2018ൽ ബ്ലാസ്റ്റേഴ്‌സിനെ 6-1ന് തോൽപ്പിച്ചതിൻറെ സ്കോർ കാർഡ് ഇട്ടായിരുന്നു രണ്ട് ദിവസം മുൻപ് മുംബൈ ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചത്. ഇന്നലത്തെ മത്സരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് 3-0ന് ജയിച്ച സ്കോർ ബോർഡിൻറെ ചിത്രം ക്ലബ് ട്വീറ്റ് ചെയ്തു. ഇതും സാമൂഹിക മാധ്യമങ്ങളിൽ തരം​ഗം തീർത്തു.

പണ്ടത്തെ ഏതോ കണക്കും പറഞ്ഞ് മഞ്ഞപ്പടയെ തോണ്ടാനെത്തിയ മുംബൈയിലെ വമ്പന്മാരുടെ ഹുങ്ക് തകർക്കുകയായിരുന്നു ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ മൂന്നടി മുംബൈയുടെ ഉറക്കം കെടുത്തി. ഒരു ജയത്തിൽ മതി മറക്കരുതെന്ന് എപ്പോഴും ഓർമ്മിപ്പിക്കുന്ന പരിശീലകനാണ് വുകാമനോവിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിൻറെ ഈ ജയത്തിന് മഞ്ഞപ്പട ആരാധകർക്ക് മധുരമേറെ. ‍

ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർക്കുകയായിരുന്നു. 27ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്‌ദുൽ സമദ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 47ാം മിനിറ്റിൽ ആൽവാരോ വാസ്ക്വസ് ലീഡുയർത്തി. 50ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വീഴ്ത്തിയ മോർത്താദ ഫോൾ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് മുംബൈക്ക് പ്രഹരമായി. പെനാൽറ്റി ഗോളാക്കിയ ഹോർഗെ പെരേര ഡയസ് മഞ്ഞപ്പടയ്‌ക്കായി ജയം പൂർത്തിയാക്കി.

ആറ് കളിയിൽ ഒൻപത് പോയിൻറുമായി ബ്ലാസ്റ്റേഴ്‌സ് പോയിൻറ് പട്ടികയിൽ അഞ്ചാമതാണ്. മുംബൈക്കെതിരെ 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com