കോപൻഹേഗൻ: ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ആശുപത്രിയിലേയ്ക്ക് മാറ്റിയ താരം അപകടനില തരണം ചെയ്തു. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററിലൂടെ അറിയിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ലോകത്തിന് ഏറെ ആശ്വാസകരമായിരുന്നു. വിഡിയോ കോളിലൂടെ സഹതാരങ്ങളോട് സംസാരിച്ച എറിക്സണ്‍ മല്‍സരം തുടരാന്‍ ആവശ്യപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
കളിയുടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുന്നത്. ജോക്വം മെഹ്ലെയുടെ ത്രോ സ്വീകരിക്കാന്‍ മുന്നിലേയ്ക്ക് വന്ന എറിക്സണ്‍ പൊടുന്നനെ കുഴഞ്ഞുവീഴുന്നു. എതിർ താരങ്ങളുമായുള്ള കൂട്ടിയിടിയും ഇവിടെ ഉണ്ടായില്ല. ഓടിയെത്തിയ ക്യാപ്റ്റന്‍ സൈമണ്‍ കിയേര്‍ എറിക്സന്റെ നാവ് ഉള്‍വലിഞ്ഞുപോകാതിരിക്കാന്‍ ശ്രമിച്ചു.
15 മിനിറ്റുകള്‍ക്ക് ശേഷമാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവാനായത്. സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിയിരുന്നു. ക്രിസ്റ്റ്യന്‍ എന്ന് ഫിന്‍ലാന്‍ഡ് ആരാധകരും എറിക്സണെന്ന് ഡെന്‍മാര്‍ക്ക് ആരാധകരും ഗ്യാലറിയിലിരുന്ന് ആര്‍ത്തുവിളിച്ചുകൊണ്ടെയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ