ന്യൂഡൽഹി: ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തിലെ അംഗവുമായിരുന്ന രവിന്ദർ പാൽ സിങ്(65) അന്തരിച്ചു. കോവിഡ് ബാധിതനായി രണ്ടാഴ്ചയോളം ചികിത്സയിൽ തുടരുകയായിരുന്നു.
ഏപ്രിൽ 24നാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കോവിഡ് നെഗറ്റീവായതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ വെള്ളിയാഴ്ച ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുംന ചെയ്തു.
1980ലെ മോസ്കോ ഒളിംപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ടീമിലും ഇടംപിടിച്ചിരുന്നു. 1979ലെ ജൂനിയർ ലോകകപ്പിലും കളിച്ചിട്ടുണ്ട്. ഒളിംപിക്സിന് പുറമെ കറാച്ചി വേദിയായ ചാമ്പ്യൻസ് ട്രോഫി, 1982ൽ മുംബൈയിൽ നടന്ന ലോകകപ്പ്, 1982ലെ ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങി.
രവീന്ദർ സിങ്ങിന്റെ മരണത്തിൽ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ കായിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും ഓർക്കുമെന്ന് മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ