ഐസിസി ഇവന്റുകളിൽ വിജയം ആഘോഷിക്കാൻ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ന്യൂസിലാൻഡിനെതിരെ എട്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ ടി20 ലോകകപ്പ് സെമി സാധ്യതകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നേറ്റ 10 വിക്കറ്റ് തോൽവിയുടെ ക്ഷീണം മാറുന്നതിന് മുമ്പേയായിരുന്നു ഇന്ത്യക്ക് രണ്ടാമത്തെ തിരിച്ചടി.
22വർഷത്തിന് ശേഷം
22 വർഷത്തിൽ ആദ്യമായാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോൽക്കുന്ന്. ഇതിനു മുമ്പ് 1999 ലോകകപ്പിലാണ് ആദ്യ കളികളിലെ തുടർ പരാജയങ്ങൾ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് വെല്ലുവിളി ഉയർത്തിയത്. 2007, 2009 ടി20 ലോകകപ്പ്, 2010ടി20 ലോകകപ്പികളിൽ ഗ്രൂപ്പ് പോരാട്ടത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യ കളികളിലെ പരാജയം ടീം ഏറ്റുവാങ്ങിയിട്ടില്ല.
സെമി ഉറപ്പിച്ച് പാകിസ്ഥാൻ, രണ്ടാമൻ ആര്
ഐസിസി ഇവന്റുകളിൽ ന്യൂസിലാൻഡിന് മുൻപിൽ കാലിടറി വീണ ചരിത്രമാണ് ഇന്ത്യക്ക്. 2003ലാണ് അവസാനമായി ഒരു ഐസിസി ടൂർണമെന്റിൽ ഇന്ത്യ കിവീസിനെ തളച്ചത്. ഇന്നലത്തെ തോൽവിയോടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ തമ്മിലുള്ള മത്സരങ്ങളിൽ അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇന്ത്യ സെമിയിലെത്തൂ. മൂന്നു മത്സരങ്ങൾ ജയിച്ച് 6 പോയിന്റു നേടിയ പാകിസ്ഥാൻ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളിൽ നിന്നു രണ്ടു വിജയമുള്ള അഫ്ഗാനിസ്ഥാനും (4 പോയിന്റ്) രണ്ടു മത്സരങ്ങളിൽ ഒരു ജയമുള്ള ന്യൂസീലൻഡും (2) തമ്മിലാണു സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള മത്സരം.
അഫ്ഗാനിസ്ഥാൻ, സ്കോട്‍ലൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയ്ക്കു മത്സരങ്ങൾ ബാക്കിയുള്ളത്. ഈ മൂന്നു മത്സരങ്ങളും വലിയ മാർജിനിൽ ജയിച്ചാലും ഇന്ത്യ സെമിയിലെത്തില്ല. അഫ്ഗാനിസ്ഥാൻ ന്യൂസീലൻഡിനോടു തോൽക്കുക, ന്യൂസീലൻഡിനെ സ്കോട്‍ലൻഡും നമീബിയയും തോൽപിക്കുക തുടങ്ങി അത്ഭുതങ്ങൾ തന്നെ നടക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ