അബുദാബി: ടി20 ലോകകപ്പിൽ മരണ ഗ്രൂപ്പായ ഒന്നിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം ഏതാണെന്ന് ഇന്നറിയാം. നിലവിൽ ഈ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് സീറ്റുറപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്ഥാനത്തിനായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് രംഗത്തുള്ളത്. നിർണായക മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിനെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും നേരിടും.
ഗ്രൂപ്പിലെ പോയിൻറ് പട്ടിക നോക്കിയാൽ കളിച്ച നാല് കളികളും ജയിച്ച് എട്ട് പോയിൻറുള്ള ഇംഗ്ലണ്ട് സെമിയിൽ കടന്നു കഴിഞ്ഞു. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും നാല് കളികളിൽ മൂന്ന് ജയവുമായി ആറ് പോയിൻറ് വീതമാണുള്ളത്. നെറ്റ് റൺറേറ്റിൽ മുന്നിൽ ഓസ്ട്രേലിയയാണ്.
ഓസ്ട്രേലിയ- വെസ്റ്റ് ഇൻഡീസ് മത്സരം ഇന്ന് 3.30ന് അബുദാബിയിൽ അരങ്ങേറും. ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരാട്ടം രാത്രി ഏഴരയ്ക്ക് ഷാർജയിൽ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ജയിച്ചാൽ രണ്ട് ടീമുകൾക്കും എട്ട് പോയിൻറ് വീതമാകും. സെമി ബർത്ത് നിശ്ചയിക്കുക നെറ്റ് റൺറേറ്റ് നോക്കി.
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എതിരാളികളായ ഇംഗ്ലണ്ടിൻറെ വമ്പൻ ഫോം തന്നെ കാരണം. ജോസ് ബട്‍ലർ മികച്ച ഫോമിലാണ്. ഇംഗ്ലീഷ് ബൗളർമാരും അങ്ങനെ തന്നെ. എന്തു വന്നാലും വലിയ മാർജിനിലുള്ള ജയം ലക്ഷ്യമാക്കിത്തന്നെയാകും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സൂപ്പർ 12ലെ അവസാന പോരിനിറങ്ങുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ