'സിനദിന്‍ സിദാനെ പരിശീലകനാക്കണം', മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് നിര്‍ദേശിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലോകകപ്പ് യോഗ്യതാ മത്സരങ്ങളെ തുടര്‍ന്നുള്ള ഇടവേളയുടെ സമയം സിദാന്റെ താത്പര്യം തേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമീപിച്ചതായാണ് സൂചന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: സിനദിന്‍ സിദാനെ പരിശീലകനായി ഓള്‍ട്രഫോര്‍ഡിലേക്ക് എത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളെ തുടര്‍ന്നുള്ള ഇടവേളയുടെ സമയം സിദാന്റെ താത്പര്യം തേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമീപിച്ചതായാണ് സൂചന. 

കഴിഞ്ഞ ശനിയാഴ്ച ലെയ്സ്റ്റര്‍ സിറ്റിയോട് 4-2ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റിരുന്നു. പ്രീമിയര്‍ ലീഗ് കിരീട പോരില്‍ യുനൈറ്റഡ് പിന്നിലേക്ക് വീഴവെയാണ് ക്രിസ്റ്റ്യാനോ സിദാനെ യുനൈറ്റഡിലേക്ക് കൊണ്ടുവരണം എന്ന നിര്‍ദേശം മുന്‍പോട്ട് വയ്ക്കുന്നത്. 

ലെയ്‌സ്റ്ററിനെതിരായ തോല്‍വി കൂടി വന്നതോടെ സോള്‍ഷെയറിന് മേലുള്ള സമ്മര്‍ദം ഇരിട്ടിയാകുന്നു. ഈ സീസണില്‍ കിരീടം ഇല്ലാതെ വന്നാല്‍ സോള്‍ഷെയറിന്റെ സ്ഥാനം നഷ്ടമാവും എന്ന് വ്യക്തമാണ്. തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിലും മികച്ച സ്റ്റാര്‍ട്ടിങ് ഇലവനെ ഇറക്കുന്നതിലും സോള്‍ഷെയറിന് പിഴയ്ക്കുന്നതായി മാഞ്ചസ്റ്റര്‍ ആരാധകരില്‍ നിന്ന് വിമര്‍ശനം ശക്തമാണ്. 

റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റാഫേല്‍ വരാനെ എന്നിവര്‍ സിദാന് കീഴില്‍ കളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് സിദാന് വരാനുള്ള നല്ല സമയം ഇതാണ്. യുനൈറ്റഡിലേക്ക് വരാന്‍ താത്പര്യം ഇല്ലെന്ന് സിദാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട.് പിഎസ്ജിയും സിദാനില്‍ പലപ്പോഴായി താത്പര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഏഴ് കളിയില്‍ നിന്ന് 5 ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ തുടങ്ങിയത്. എന്നാല്‍ ടീമിന്റെ മോശം ഫോം തിരിച്ചടിയാവുന്നു. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ മൂന്ന് കളിയിലും ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയിട്ടുമില്ല. സെപ്തംബര്‍ മധ്യത്തില്‍ വെസ്റ്റ് ഹാമിന് എതിരെ നടന്ന കളിയിലാണ് ക്രിസ്റ്റ്യാനോ അവസാനമായി സ്‌കോര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com