ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആറ് പന്തുകൾ ശേഷിക്കെയായിരുന്നു ജയം.
മിന്നും തുടക്കം അനായാസ ജയത്തിലേക്ക്
ഓപ്പണർമാരായ കെഎൽ രാഹുലും ഇഷാൻ കിഷനും നൽകിയ മികച്ച തുടക്കമാണ് ഇന്ത്യൻ വിജയത്തിന് അടത്തറയിട്ടത്. ഇരുവരും അർധസെഞ്ചുറി നേടി. 24 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ 51 റൺസെടുത്തത്. 46 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 70 റൺസെടുത്ത കിഷൻ റിട്ടേർഡ് ഹർട്ടായി മടങ്ങി.
വിജയത്തിലെത്തിച്ച് പന്തും പാണ്ഡ്യയും
നായകൻ കോഹ് ലി 11 റൺസെടുത്തും സൂര്യകുമാർ യാദവ് എട്ട് റൺസെടുത്തും പുറത്തായി. പിന്നീട് ക്രീസിലെത്തിയ റിൽഭ് പന്തും ഹർദ്ദിക്ക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പന്ത് 14 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 29 റൺസടിച്ചു. പാണ്ഡ്യ 10 പന്തിൽ രണ്ടു ഫോറുകൾ സഹിതം പുറത്താകാതെ 12റൺസെടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, മാർക്ക് വുഡ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ജോണി ബെയർസ്റ്റോ ഇംഗ്ലണ്ട് ടോപ്പ് സ്കോറർ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തു. 49 റൺസെടുത്ത ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 36 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതമാണ് ബെയർസ്റ്റോ 49 റൺസെടുത്തത്. ഓൾറൗണ്ടർ മോയിൻ അലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നിങ്‌സിലെ അവസാന രണ്ടു പന്തുകളിൽ നേടിയ സിക്‌സറുകൾ സഹിതം മോയിൻ അലി 20 പന്തിൽ 43 റൺസെടുത്തു. ജെയ്‌സൻ റോയ് (17) ജോസ് ബട്‌ലർ (18), ഡേവിഡ് മലാൻ (18), ലിയാം ലിവിങ്സ്റ്റൺ (30) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയിലെ മറ്റു താരങ്ങളുടെ പ്രകടനം. ക്രിസ് വോക്‌സ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്രയും രാഹുൽ ചാഹറും ഒരോ വിക്കറ്റ് വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ