ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. സെമിയിലെത്തുന്ന നാലു ടീമുകളിൽ രണ്ടെണ്ണം ഏഷ്യയിൽ നിന്നായിരിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. അതേസമയം ഓസ്‌ട്രേലിയ ഇത്തവണ സെമിയിലെത്തില്ലെന്നും ഹോഗ് പറയുന്നു.
സെമി ഫൈനലിസ്റ്റുകൾ ഇവർ
മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്തയുമായി യൂട്യുബ് ചാനലിൽ സംസാരിക്കവെയായിരുന്നു ഹോഗിന്റെ പ്രവചനം. സൂപ്പർ 12ലെ ഗ്രൂപ്പ് വണ്ണിൽ നിന്നും വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർ സെമിയിലെത്തുമെന്നും ഗ്രൂപ്പ് രണ്ടിൽ നിന്നും ഇന്ത്യയും പാകിസ്ഥാനുമായിരിക്കും സെമിയിലേക്കു മുന്നേറുകയെന്നും ഹോഗ് പറഞ്ഞു. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും പുറത്താവും. ന്യൂസിലാൻഡും അവസാന നാലിലേക്കു എത്തില്ല, താരം പറഞ്ഞു.
പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ!
ഗ്രൂപ്പ് രണ്ടിൽ നിന്നും സെമിയിലെത്തണമെങ്കിൽ ഇന്ത്യക്കെതിരായ മൽസരം പാകിസ്ഥാന് നിർണായകമാണെന്നാണ് ഹോഗിന്റെ വിലയിരുത്തൽ. ആദ്യ മൽസരത്തിൽ ഇന്ത്യക്കെതിരെ തോറ്റാൽ ന്യൂസിലാൻഡിനെതിരേ പാകിസ്ഥാന് നിർണായകമാകും. അതുകൊണ്ട് ഇന്ത്യക്കെതിരായ മൽസരഫലത്തെ ആശ്രയിച്ചായിരിക്കും പാകിസ്ഥാന്റെ സെമി പ്രവേശനം. ഇന്ത്യയോടു തോറ്റാൽ പാകിസ്ഥാൻ സെമിയിലെത്തുമെന്നു ഞാൻ കരുതുന്നില്ല. അതേസമയം ഇന്ത്യയ്ക്ക് ഇത് ബാധകമല്ലെന്നും പാകിസ്ഥാനെതിരേ ജയിക്കാനായില്ലെങ്കിലും ഇന്ത്യ സെമി ഫൈനലിലുണ്ടാവുമെന്നും ഹോഗ് പറഞ്ഞു.
നാളെ മുതലാണ് ലോകകപ്പിലെ സൂപ്പർ 12നു തുടക്കമാവുന്നത്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മൽസരം. രാത്രി നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ കരുത്തരായ മറ്റു ടീമുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ