ഹൃദയോപകരണം നീക്കാതെ കളിക്കാനാവില്ല, ക്രിസ്റ്റ്യന്‍ എറിക്‌സണിന് ഇറ്റലിയില്‍ വിലക്ക് 

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന് വേണ്ടി കളിക്കുന്നതിന് ഇടയില്‍ എറിക്‌സണിന് ഹൃദയാഘാതമുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന് വേണ്ടി കളിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണിന് വിലക്ക്. യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന് വേണ്ടി കളിക്കുന്നതിന് ഇടയില്‍ എറിക്‌സണിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതിന് പിന്നാലെ ക്രിസ്റ്റ്യന്റെ ഹൃദയത്തില്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡിഫൈബ്രിലേറ്റര്‍ എന്ന ഹൃദയോപകരണം ഘടിപ്പിച്ചിട്ടുണ്ട്. 

ഈ ഹൃദയോപകരണം നീക്കാതെ എറിക്‌സണിനെ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. ഇന്റര്‍ മിലാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എറിക്‌സണ്‍ ഇന്റര്‍ മിലാന്‍ വിടാനുള്ള സാധ്യതകളാണ് തെളിയുന്നത്. 

എന്നാല്‍ ഹൃദയത്തില്‍ ഐസിഡി ഉപകരണവുമായി എറിക്‌സണിനെ കളിക്കാന്‍ മറ്റ് രാജ്യങ്ങള്‍ അനുവദിക്കുമോ എന്ന ചോദ്യവും ഉയരുന്നു. ഹൃദയോപകരണം നീക്കം ചെയ്താല്‍ മാത്രമാവും ഒരുപക്ഷേ എറിക്‌സണിന് ഫുട്‌ബോളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുക. 

യൂറോ കപ്പില്‍ ലോകം നിശ്ചലമായ നിമിഷം

യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡിന് എതിരായ മത്സരത്തിലാണ് എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണത്. ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ നിമിഷമായിരുന്നു ഇത്. എന്നാല്‍ തക്ക സമയത്ത് ഗ്രൗണ്ടില്‍ വെച്ച് തന്നെ എറിക്‌സണിന് ചികിത്സ നല്‍കാനും ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും സ്‌റ്റേഡിയത്തിലെ ഡോക്ടര്‍മാര്‍ക്കും ഡെന്‍മാര്‍ക്ക് ടീമിന്റെ മെഡിക്കല്‍ സംഘത്തിനുമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com