പുനെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസയില്‍ മൂടി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ ഡെത്ത് ഓവറില്‍ കൊടുങ്കാറ്റായതിന് പിന്നാലെയാണ് ഉമ്രാന്‍ മാലിക്കിനെ പ്രശംസയില്‍ മൂടി തരൂര്‍ എത്തിയത്.
ആദ്യമായി 20ാം ഓവര്‍ എറിയാന്‍ ലഭിച്ച അവസരം മുതലാക്കിയ ഉമ്രാന്‍ മൂന്ന് വിക്കറ്റാണ് പിഴുതത്. അവസാന ഓവറില്‍ ഒഡീന്‍ സ്മിത്ത്, രാഹുല്‍ ചഹര്‍, വൈഭവ് അറോറ എന്നിവരെ ഉമ്രാന്‍ മടക്കി. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ഉമ്രാന്‍ നാല് വിക്കറ്റ് പിഴുതത്.
എത്രയും പെട്ടെന്ന് ഉമ്രാനെ ഇന്ത്യന്‍ കുപ്പായത്തില്‍ വേണം. എന്തൊരു അത്ഭുതകരമായ മികവാണ്. തളരുന്നതിന് മുന്‍പ് അവന് ആദ്യ അവസരം നല്‍കൂ. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉമ്രാനേയും കൊണ്ടുപോകൂ. ബുമ്രയും മാലിക്കും മാറിമാറി എറിയുന്നത് ഇംഗ്ലീഷുകാരെ ഭയപ്പെടുത്തും, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് കെടി രാമ റാവുവും ഉമ്രാനെ പ്രശംസിച്ച് എത്തി. ഇതുവരെ കണ്ടതില്‍ വെച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച ഓവര്‍ ഇതായിരിക്കും എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലാണ് ഉമ്രാന്റെ കളി.
6 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ്
6 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് ജമ്മു കശ്മീര്‍ പേസര്‍ വീഴ്ത്തി കഴിഞ്ഞു. ഗുജറാത്തിന് എതിരായ കളിയില്‍ ഐപിഎല്ലിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയ ഡെലിവറിയും ഉമ്രാന്‍ കണ്ടെത്തിയിരുന്നു. മണിക്കൂറില്‍ 153.3 എന്ന വേഗതയാണ് ഉമ്രാന്‍ കണ്ടെത്തിയത്. രാജസ്ഥാന് എതിരായ കളിയില്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയും ഉമ്രാന്‍ തന്റെ പേരില്‍ ചേര്‍ത്തു. മണിക്കൂറില്‍ 152.95 എന്നതായിരുന്നു വേഗം.
ഇന്ത്യക്കായി ഉമ്രാന്‍ മാലിക്ക് ഉടനെ തന്നെ കളിക്കും എന്നാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്. ഞാന്‍ ബിസിസിഐ ആയിരുന്നെങ്കില്‍ കൗണ്ടിയിലേക്ക് ഉമ്രാനെ അയച്ച് പരിചയസമ്പത്ത് നേടാന്‍ സഹായിച്ചാനെ എന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ