മുംബൈ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ ഇരു ടീമുകളുടെ യുവ നായകന്‍മാരാണ് സമ്മര്‍ദ്ദത്തില്‍. സഞ്ജു സാംസണ്‍ രാജസ്ഥാനേയും ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയേയും നയിക്കുന്നുണ്ടെങ്കില്‍ ഇരുവര്‍ക്കും ബാറ്റിങിലെ സ്ഥിരതയാണ് പ്രശ്‌നമാകുന്നത്. അഞ്ചില്‍ മൂന്ന് കളികളാണ് ഇരു ടീമുകളും ജയിച്ചിരിക്കുന്നത്. രണ്ട് കളികളില്‍ പരാജയം അറിഞ്ഞു.
സഞ്ജു സാംസണ്‍ ആദ്യ കളിയില്‍ മികച്ച ഫോമിലാണ് തുടങ്ങിയത്. 27 പന്തില്‍ 55 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ പിന്നീട് തിളങ്ങാന്‍ സാധിച്ചില്ല. 30, എട്ട്, 13, 11 എന്നിങ്ങനെയാണ് സ്‌കോറുകള്‍. സമാനമാണ് ശ്രേയസിന്റേയും സ്ഥിതി. ഒരു മത്സരത്തില്‍ മാത്രമാണ് താരം മികവ് പുറത്തെടുത്തത്. 33 പന്തില്‍ 54 റണ്‍സാണ് താരം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് 20, 13, 26, 10, 54, 28 എന്നിങ്ങനെയായിരുന്നു കെകെആര്‍ നായകന്റെ സ്‌കോറുകള്‍.
തന്ത്രങ്ങളും മറ്റുമായി ഇരു നായകന്‍മാരും മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെങ്കിലും ഇരുവരുടേയും ബാറ്റിങ് അസ്ഥിരത ടീമിന്റെ സാധ്യതകളെ കാര്യമായി ബാധിക്കുന്നുണ്ട്. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്‌മെയറും മികവില്‍ നില്‍ക്കുന്നതാണ് രാജസ്ഥാന് തുണയാകുന്നത്. രാജസ്ഥാനെതിരായ ഇന്നത്തെ പോരില്‍ ശ്രേയസ് മികവിലേക്ക് എത്തുമെന്നാണ് കെകെആര്‍ പ്രതീക്ഷിക്കുന്നത്.
അവസാന കളി പരാജയപ്പെട്ടാണ് ഇരു ടീമുകളും എത്തുന്നത് എന്നതിനാല്‍ പോരാട്ടം കനക്കും. റോയല്‍സിന്റെ ട്രെന്റ് ബോള്‍ട്ട് ഇന്ന് കളിക്കാനിറങ്ങുമെന്ന് ഉറപ്പില്ല. വെങ്കടേഷ് അയ്യര്‍ മുതല്‍ പാറ്റ് കമ്മിന്‍സ് വരെയുള്ള എട്ട് താരങ്ങളും മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ കെല്‍പ്പുള്ളവരാണെന്നത് കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
സഞ്ജുവിനൊപ്പം മലയാളി താരം തന്നെയായ ദേവ്ദത്ത് പടിക്കല്‍, ദക്ഷിണാഫ്രിക്കന്‍ താരം റസ്സി വാന്‍ ഡര്‍ ഡുസന്‍ എന്നിവരും മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്. കുല്‍ദീപ് സെന്‍, പ്രസിദ്ധ്കൃഷ്ണ സഖ്യം ഡെത്ത് ഓവറില്‍ ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ പിടിച്ചു നിര്‍ത്തുമോ എന്ന് കാത്തിരുന്നു കാണാം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ