മുംബൈ: ഹിപ്പ് ഹൈ ഫുള്‍ ടോസില്‍ നോ ബോള്‍ വിളിക്കാത്തത് ചൂണ്ടിയുള്ള വിവാദം പുകയുകയാണ്. തേര്‍ഡ് അമ്പയര്‍ ഇടപെട്ട് നോബോള്‍ വിളിക്കണമായിരുന്നു എന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പ്രതികരിച്ചത്. എന്നാല്‍ ഇവിടെ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യാന്‍ നിയമം ഓണ്‍ഫീല്‍ഡ് അമ്പയേഴ്‌സിനെ അനുവദിക്കുന്നുണ്ടോ?
ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാനത്തെ ഓവറിലെ മക്കോയുടെ മൂന്നാമത്തെ ഡെലിവറി റിപ്ലേകളില്‍ ബാറ്ററുടെ ഇടുപ്പിന് മുകളിലായാണ് വരുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ നിയമാനുസാരമായ ഡെലിവറി എന്ന തീരുമാനത്തിലെത്തി ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ ഇത് തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്തില്ല.
നോബോള്‍ വിളിക്കാത്തതിലും തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യാത്തതിലും ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുണ്ടായി. നോബോളില്‍ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍ക്ക് തീരുമാനം ഉറപ്പിക്കാനായില്ലെങ്കില്‍ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.
ഐപിഎല്‍ പ്ലേയിങ് കണ്ടീഷന്‍സില്‍ പറയുന്നത് ഇങ്ങനെ
എന്നാല്‍ ഒരു റെഗുലര്‍ ബോളില്‍ ഹിപ്പ് ഹൈ നോബോള്‍ പരിശോധിക്കാന്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് തേര്‍ഡ് അമ്പയറിന് റഫര്‍ ചെയ്യാന്‍ ഐപിഎല്‍ നിയമം അനുസരിച്ച് സാധിക്കില്ല. ഐപിഎല്‍ പ്ലേയിങ് കണ്ടീഷന്‍സില്‍ ഇത് വ്യക്തമാക്കുന്നു. ആ ഡെലിവറിയില്‍ പവല്‍ ഔട്ട് ആയിരുന്നു എങ്കില്‍ തേര്‍ഡ് അമ്പയര്‍ അവിടെ നോബോള്‍ പരിശോധിക്കുമായിരുന്നു.
എന്നാല്‍ ആ ഡെലിവറിയില്‍ വിക്കറ്റ് വീഴാത്തിടത്തോളം, ഗ്രൗണ്ടിലുള്ള എല്ലാവരും അത് നോബോള്‍ ആണെന്ന് പറഞ്ഞാലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനമാണ് അന്തിമം. നിയമാനുസാരമായ ഫുള്‍ ടോസ് എന്നാണ് അവിടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ വിധിയെഴുതിയത്.
എന്നാല്‍ ബൗളറുടെ ഫ്രണ്ട് ഫൂട്ട് ക്രീസ് ലൈനിന് പുറത്ത് വരുമ്പോള്‍ തേര്‍ഡ് അമ്പയര്‍ക്ക് നോബോള്‍ വിളിക്കാം എന്നത് പോലെ ഹിപ് ഹൈ ഡെലിവറികള്‍ക്കും തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കണം എന്ന മുറവിളി ശക്തമായിട്ടുണ്ട്.
എംസിസി നിയമത്തില്‍ പറയുന്നത്
എംസിസി നിയമത്തില്‍ 41.7.1 വിഭാഗത്തിലാണ് ഹിപ് ഹൈ നോബോളിനെ കുറിച്ച് പറയുന്നത്. പിച്ച് ചെയ്യാതെ ക്രീസില്‍ നില്‍ക്കുന്ന സ്‌ട്രൈക്കറുടെ ഇടുപ്പിന് മുകളിലായി വരുന്ന ഡെലിവറികള്‍ അനീതിയാണ്. അത്തരം ഡെലിവറി വരുമ്പോള്‍ അമ്പയര്‍ നോബോള്‍ വിളിക്കണം എന്നാണ് എംസിസി നിയമത്തില്‍ പറയുന്നത്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ