വിധി നിര്‍ണയിച്ച മൂന്ന് റണ്ണൗട്ടുകള്‍; ഇംഗ്ലണ്ടിനെ വീഴ്ത്തി വനിതാ ടി20യില്‍ ഇന്ത്യ ഫൈനലില്‍

മിന്നും ഫോമിലുള്ള ഓപ്പണര്‍ സ്മൃതി മന്ധാനയുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ നാല് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിച്ചു. 

തുടക്കം മുതല്‍ കടന്നാക്രമിച്ച് തുടങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ മൂന്ന് റണ്ണൗട്ടുകളാണ് കളിയുടെ ഗതി തിരിച്ചത്. മികവോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ നാത് സീവര്‍, അമി ജോണ്‍സ് എന്നിവരുടെ റണ്ണൗട്ടുകളാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 13 റണ്‍സെടുത്ത അലിസ് കാപ്‌സിയും റണ്ണൗട്ടായി മടങ്ങി.

അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിന വേണ്ടിയിരുന്നത്. സ്‌നേഹ് റാണ എറിഞ്ഞ ഈ ഓവറില്‍ ഒന്‍പത് റണ്‍സാണ് അവര്‍ക്ക് നേടാനായത്. 

41 റണ്‍സെടുത്ത നാത് സീവറാണ് ടോപ് സ്‌കോറര്‍. ഡാനി വ്യാറ്റ് 35 റണ്‍സും അമി ജോണ്‍സ് 31 റണ്‍സും കണ്ടെത്തി. കാതറിന്‍ ബ്രന്റ് പൂജ്യത്തിന് മടങ്ങി. മായിയ ബുച്ചര്‍ നാല് റണ്ണുമായും സോഫി എക്ലസ്റ്റോണ്‍ ഏഴ് റണ്ണുമായും പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ധന- ഷെഫാലി വര്‍മ സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.  

മിന്നും ഫോമിലുള്ള ഓപ്പണര്‍ സ്മൃതി മന്ധാനയുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 32 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സെടുത്തു.

ജെമിമ റോഡ്രിഗസ് 31 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20), ദീപ്തി ശര്‍മ (22) എന്നിവരും പൊരുതി. 

ഓപ്പണര്‍ ഷെഫാലി വര്‍മ 15 റണ്‍സെടുത്ത് പുറത്തായി. പൂജവസ്ത്രാകര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സ്‌നേഹ് റാണ പുറത്താകാതെ നിന്നു. 

ഇംഗ്ലീഷ് നിരയില്‍ ഫ്രേയ കെംപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കാതറിന്‍ ബ്രന്റ്, നാത് സിവര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com