ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലം. വെങ്കല മെഡല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വീഴ്ത്തിയത്.
നിശ്ചിത സമയം ഇരു ടീമും 1-1ന് സമനിലയിലെത്തി. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ടോക്യോയില്‍ മെഡല്‍ നേടാനാവാതെ മടങ്ങേണ്ടി വന്ന നിരാശയില്‍ നിന്ന് ബിര്‍മിങ്ഹാമിലെ വെങ്കലം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.
28ാം മിനിറ്റിലാണ് ഇന്ത്യ കളിയില്‍ ലീഡ് എടുത്തത്. സാലിമ ടെറ്റെയാണ് ഗോള്‍ സ്‌കോറര്‍. അവസാന നിമിഷം ഒലിവിയ മെറിയാണ് ന്യൂസിലന്‍ഡിന് വേണ്ടി ഗോള്‍ നേടിയത്. സുവര്‍ണാവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്കായെങ്കിലും ലീഡ് നേടാന്‍ കഴിഞ്ഞില്ല. അവസാന മിനിറ്റുകളില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ ഗോള്‍കീപ്പറെ പിന്‍വലിച്ച് 11 ഔട്ട്ഫീല്‍ഡ് കളിക്കാരുമായാണ് വിജയ ഗോളിനായി ശ്രമിച്ചത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ സംഗിതയുടെ സ്‌ട്രോക്ക് ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ തടഞ്ഞു. എന്നാല്‍ ആദ്യ സ്‌ട്രോക്ക് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ ന്യൂസിലന്‍ഡിന്റെ രണ്ടാമത്തെ സ്‌ട്രോക്ക് സവിത തടഞ്ഞു. സോണികയാണ് ഇന്ത്യക്കായി രണ്ടാമത്തെ സ്‌ട്രോക്ക് എടുത്തത്. അത് വലയിലെത്തിക്കാനായതോടെ ഷൂട്ടൗട്ടില്‍ 1-1ന് ഓപ്പമെത്തി.
കിവീസിന്റെ റോസ് ടൈനാന്‍സിന്റെ ഷോട്ട് വൈഡായി പോയപ്പോള്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്‌ട്രോക്ക് എടുത്ത നവ്‌നീതിന് പിഴച്ചില്ല. ന്യൂസിലന്‍ഡിന്റെ നാലാം സ്‌ട്രോക്കും സവിത തടഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നാലാം സ്‌ട്രോക്കില്‍ നേഹക്ക് പിഴച്ചതോടെ ന്യൂസിലന്‍ഡിന് വീണ്ടും ജീവന്‍ കിട്ടി. എന്നാല്‍ ഒലിവിയയുടെ ഷോട്ടും സവിത സേവ് ചെയ്തതോടെ ഇന്ത്യ മെഡല്‍ തൊട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ