ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കഴിഞ്ഞ ദിവസമാണ് ഫിഫ വിലക്കേർപ്പെടുത്തിയത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് അങ്ങേയറ്റം നിരാശ നൽകുന്നതായിരുന്നു ഫിഫയുടെ തീരുമാനം. ഇപ്പോഴിതാ ആരാധകർക്ക് ആവേശമാകുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്.
എഐഎഫ്എഫ് തെരഞ്ഞെടുപ്പില്‍ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതിനായി ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ ബൈച്ചുങ്ങ് ബൂട്ടിയ പത്രിക സമര്‍പ്പിച്ചു. ബൂട്ടിയയുടെ സഹതാരമായിരുന്ന ദീപക് മൊണ്ഡലാണ് അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചത്. മധു കുമാരി പിന്തുണച്ചു. ഡൽഹി ഫുട്ബോൾ പ്രസിഡന്റ് ഷാജി പ്രഭാകരനും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
താരങ്ങളുടെ പ്രതിനിധിയായാണ് താൻ നോമിനേഷൻ സമർപ്പിച്ചതെന്ന് ബൂട്ടിയ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ സേവിക്കാൻ കളിക്കാർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാർ എന്ന നിലയിൽ മാത്രമല്ല അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും മികവുണ്ടെന്ന് തെളിയിക്കാനാണ് ശ്രമമെന്നും ബൂട്ടിയ പറഞ്ഞു.
നേരത്തെ, അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്നും എന്നാല്‍ രാജ്യത്തിന്‍റെ ഫുട്ബോള്‍ സംവിധാനത്തെ നവീകരിക്കാന്‍ ഇത് ഉചിതവുമെന്ന് ബൂട്ടിയ വ്യക്തമാക്കിയിരുന്നു.
എഐഎഫ്എഫിന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫിഫയുടെ വിലക്ക് നേരിടുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ