ദോഹ: സെനഗലിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് നിരയില്‍ റഹിം സ്‌റ്റെര്‍ലിങിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം കളിക്കാതിരുന്നതിന്റെ സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റ്. താരം നാട്ടിലേക്ക് മടങ്ങിയതായി പരിശീലകന്‍ സ്ഥിരീകരിച്ചു.
വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റെര്‍ലിങ് നാട്ടിലേക്ക് മടങ്ങിയതെന്ന് പരിശീലകന്‍ വെളിപ്പെടുത്തി. ആയുധധാരികളായ കവര്‍ച്ചാ സംഘം വീട്ടിലേക്ക് അതിക്രമിച്ച കയറിയതായും ഈ സമയത്ത് താരത്തിന്റെ കുടുംബം അവിടെയുണ്ടായിരുന്നുവെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് സ്റ്റെര്‍ലിങ് അടിയന്തരമായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്.
ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്‍പ് താരം ഇംഗ്ലണ്ടിനൊപ്പം ചേരുമെന്ന് പരിശീലകന്‍ വ്യക്തമാക്കി. അതിന് സാധിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് സെമിയിലേക്ക് കടക്കുകയാണെങ്കില്‍ സ്റ്റെര്‍ലിങ് കളിക്കുമെന്നും സൗത്ത്‌ഗേറ്റ് പറഞ്ഞു.
'സ്റ്റെര്‍ലിങിന്റെ സാന്നിധ്യം ഇപ്പോള്‍ കുടുംബത്തിന് അനിവാര്യമാണ്. അവന് വേണ്ട സമയം ഇപ്പോള്‍ അനുവദിക്കുക എന്നതാണ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്.'
'നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവന്റെ സാന്നിധ്യം കുടുംബത്തില്‍ ആവശ്യമുണ്ട്. അതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സ്റ്റെര്‍ലിങിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനാണ് ടീം ശ്രദ്ധിക്കുന്നത്. ചിലപ്പോഴെല്ലാം ഫുട്‌ബോളിനേക്കാള്‍ പ്രധാനമാണ് കടുംബം'- സൗത്ത്‌ഗേറ്റ് വ്യക്തമാക്കി.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ