ധാക്ക: വ്യഭിചാരക്കുറ്റത്തിന് വിചാരണ നേരിട്ട് ബംഗ്ലദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈൻ. നാസിറിന്റെ ഭാര്യ തമീമ സുൽത്താനയുടെ ആദ്യ ഭർത്താവ് റാക്കിബ് ഹസൻ നൽകിയ പരാതിയിലാണ് ഹുസൈൻ വിചാരണ നേരിടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് ഹുസൈൻ തമീമയെ വിവാഹം ചെയ്തത്.
തമീമ ഇപ്പോഴും തന്റെ ഭാര്യയാണെന്നും ഹുസൈനെ വിവാഹം കഴിക്കുന്നതിനായി വ്യാജ വിവാഹമോചന സർട്ടിഫിക്കറ്റ് നിർമിച്ചെന്നുമാണ് റാക്കിബിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തമീമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇരുവരും ജാമ്യത്തിലാണ്.
റാക്കിബിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് കാണിക്കാൻ തമീമ വിവാഹമോചന രേഖകളും തപാൽ രസീതുകളും വ്യാജമായി ഉണ്ടാക്കിയെന്ന് റാക്കിബിന്റെ അഭിഭാഷക ഇസ്രത്ത് ഹസൻ പറഞ്ഞു. മാർച്ച് 10 മുതൽ കോടതി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് നാസിർ ഹുസൈനും തമീമയ്ക്കും വേണ്ടി ഹാജരായ ഫരീദ് ഉദ്ദീൻ ഖാൻ പറഞ്ഞു. വ്യഭിചാര കേസുകൾ വിരളമാണ്. സാധാരണയായി, അത് തെളിയിക്കാൻ ബുദ്ധിമുട്ടാണ്. ഈ ആരോപണങ്ങൾ തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഫരീദ് പറഞ്ഞു.
2011ലാണ് നാസിർ ഹുസൈൻ ബംഗ്ലദേശിനായി അരങ്ങേറ്റം കുറിച്ചത്. 65 ഏകദിനം, 19 ടെസ്റ്റ്, 31 ടി20 എന്നിവ നാസിർ കളിച്ചു. 2018ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ് നാസിർ, അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
അതേസമയം ബംഗ്ലദേശിൽ വ്യഭിചാരക്കുറ്റത്തിന് പുരുഷന്മാർക്കു കടുത്ത ശിഷയാണ്. നാസിർ ഹുസൈൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ഏഴു വർഷം വരെ തടവു ലഭിക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates