ബംഗളൂരു: മലയാളി പേസ് ബൗളർ ബേസിൽ തമ്പിയെ സ്വന്തം പാളയത്തിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്. മറ്റൊരു മലയാളി കെഎം ആസിഫിനെ ചെന്നൈ സൂപ്പർ കിങ്സും ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ ചെന്നൈ സ്വന്തമാക്കിയത്.
കഴിഞ്ഞ ഐപിഎല്ലിൽ മിന്നും ഫോമിൽ പന്തെറിഞ്ഞ പേസർ ആവേശ് ഖാനെ ലഖ്നൗ സൂപ്പർ ജയിന്റ്സ് പത്ത് കോടിക്ക് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു.
അതേസമയം മലയാളി താരങ്ങളായ വിഷ്ണു വിനോദിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ആരും വാങ്ങിയില്ല. കാർത്തിക് ത്യാഗിയെ നാല് കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് പാളയത്തിലെത്തിച്ചു.
ഷാരൂഖിനും രാഹുൽ തേവാത്തിയയ്ക്കും ഒൻപത് കോടി
തമിഴ്നാട് യുവ താരം ഷാരൂഖ് ഖാന് വേണ്ടി കോടികൾ എറിഞ്ഞ് പഞ്ചാബ് കിങ്സ്. 20 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന താരത്തെ ഒൻപത് കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിൽ എത്തിച്ചത്. മുൻ രാജസ്ഥാൻ റോയൽസ് താരം രാഹുൽ തേവാത്തിയയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. താരത്തേയും ഒൻപത് കോടിക്കാണ് ഗുജറാത്ത് പാളയത്തിലെത്തിച്ചത്.
ശിവം മവിയെ 7.25 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കി. വിക്കറ്റ് കീപ്പർ കെഎസ് ഭരതിനെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
ഐപിഎൽ മെഗാ താര ലേലത്തിൽ ഇഷാൻ കിഷന് പിന്നാലെ വമ്പൻ നേട്ടം സ്വന്തമാക്കി പേസർ ദീപക് ചഹറും. 14 കോടി രൂപയ്ക്ക് താരത്തെ ചെന്നൈ സൂപ്പർ കിങ്സ് തിരികെ ടീമിലെത്തിച്ചു. മറ്റൊരു ഇന്ത്യൻ പേസറായ ശാർദുൽ ഠാക്കൂറും നേട്ടം സ്വന്തമാക്കി. താരത്തെ 10.75 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
കൊൽക്കത്ത മുൻ പേസർ പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് പത്ത് കോടി മുടക്കി ടീമിലെത്തിച്ചു. സ്പിന്നർ യുസ് വേന്ദ്ര ചഹലിനെയും രാജസ്ഥാൻ സ്വന്തമാക്കി. താരത്തിന് 6.5 കോടിക്കാണ് ടീം സ്വന്തമാക്കിയത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷാൻ തന്നെ. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates